ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി ബിൽ ലോക്സഭയിൽ ചർച്ചയ്ക്ക് വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിൽ ഒരു ശതമാനം (0.001%) പോലും ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും ഒരു മതത്തിനും എതിരല്ലെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികൾ ഈ വിഷയത്തിൽ ചർച്ചയ്ക്ക് തയ്യാറാകണം. ഇറങ്ങിപ്പോകുകയല്ല വേണ്ടത്. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ഏത് ചോദ്യങ്ങൾക്കും മറുപടി പറയാൻ തയ്യാറാണെന്നും അമിത് ഷാ പറഞ്ഞു.
അമിത് ഷാ പറയുന്നു ഇത് ഒരു ശതമാനം പോലും ന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്ന് എന്നാൽ ഇത് നൂറ് ശതമാനവും ന്യൂനപക്ഷങ്ങൾക്ക് എതിരാണെന്നും മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കുന്നതാണ് ബില്ലെന്നും കോൺഗ്രസ് നേതാവ് അധിർ രജ്ഞൻ ചൗധരി പറഞ്ഞു. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനുള്ള ബില്ലാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
2016 ലെ ദേശീയ പൗരത്വ ബില്ലിൽ മാറ്റംവരുത്തിയാണ് പുതിയ ബിൽ. ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പ്രകാരം സ്വയംഭരണാധികാരമുള്ള വടക്കുകിഴക്കൻ മേഖലകളെയും മറ്റ് സംസ്ഥാനക്കാർ സന്ദർശിക്കുന്നതിന് പെർമിറ്റ് ആവശ്യമായ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും ബില്ലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടുത്ത പ്രതിഷേധത്തെ തുടർന്നാണ് ഇവിടങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിൻവാങ്ങിയത്.
അതേസമയം, പൗരത്വ നിയമ ഭേദഗതി ബിൽ ഇത്തവണ പാർലമെന്റിൽ പാസാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ. 238 അംഗങ്ങളുള്ള രാജ്യസഭയിൽ 122 അംഗങ്ങൾ ബില്ലിനെ പിന്തുണക്കും എന്നാണ് ബിജെപിയുടെ അവകാശവാദം.
Discussion about this post