കിളിമാനൂർ: ഇന്നലെ ജോലിസ്ഥലത്ത് നിൽക്കുമ്പോഴായിരുന്നു ഇന്തോ-തിബറ്റൻ ബോർഡർ പോലീസ് അംഗമായ മകൻ ഉല്ലാസിനു വെടിയേറ്റെന്ന വിവരം അച്ഛൻ ശാർങ്ഗധരൻ നായർ അറിഞ്ഞത്. കൂലിപ്പണിക്കാരനാണ് ശാർങ്ധരൻ നായർ. ബുധനാഴ്ച പേരാപ്പിൽ കൃഷ്ണൻകുട്ടിയുടെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സുഹൃത്തിന്റെ ഫോൺ വിളിയെത്തിയത്. കിളിമാനൂർ സ്വദേശി ഉല്ലാസിന് ക്യാമ്പിൽ വെച്ച് സഹപ്രവർത്തകന്റെ വെടിയേറ്റതായി ടെലിവിഷനിൽ വാർത്തകണ്ടാണ് സുഹൃത്ത് ഉച്ചയ്ക്ക് 12.45-ഓടെ ശാർങ്ഗധരൻ നായരെ വിവരം അറിയിച്ചത്. വിവരം കേട്ടയുടനെ ടെലിവിഷനുമുന്നിലേക്കോടി. പരിക്കേറ്റിട്ടൂള്ളൂവെന്നും മകന്റെ ജീവനപകടമില്ലെന്നും അറിഞ്ഞപ്പോൾ ആശ്വാസമായി.
എന്നാൽ മകന്റെ ആരോഗ്യനില എങ്ങനെയുണ്ടെന്നറിയാൻ കഴിയാത്തതിൽ ആശങ്ക ഇനിയും മാറിയിട്ടില്ല. ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ക്യാമ്പിൽനിന്നുളള ഫോൺവന്നിരുന്നു. ഹിന്ദിയിലായിരുന്നതുകൊണ്ട് പറഞ്ഞത് പൂർണ്ണമായി മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും മകന് ആപത്തില്ലെന്നും ആശുപത്രിയിലാണെന്നും ആ സംഭാഷണത്തിൽനിന്നു വ്യക്തമായതോടെ വീട്ടിലുള്ളവർക്കും ആശ്വാസമായി.
കിളിമാനൂർ പുളിമാത്ത് ഈട്ടിമൂട് പ്ലാക്കീഴ് ഉല്ലാസ്ഭവനിൽ ശാർങ്ഗധരൻനായർ-ബിന്ദു ദമ്പതിമാരുടെ മകനാണ് ഉല്ലാസ്. 12 വർഷമായി ഐടിബിപിയിൽ ജോലി ചെയ്യുന്നു. രണ്ടുമാസം മുമ്പാണ് ഉല്ലാസ് നാട്ടിലെത്തി വിവാഹം കഴിഞ്ഞ് മടങ്ങിയത്. സെപ്തംബർ 20-നായിരുന്നു കൊല്ലം ചിതറ മുള്ളിക്കാട് സ്വദേശി ചിഞ്ചൽ കൃഷ്ണയുമായി ഉല്ലാസിന്റെ വിവാഹം. ഒക്ടോബർ ആറിന് ജോലിസ്ഥലത്തേക്കു മടങ്ങിപ്പോയി. അപകടമുണ്ടാകുമ്പോൾ ഏതു ക്യാമ്പിലാണ് ഉല്ലാസുണ്ടായിരുന്നതെന്ന വിവരം ഇതുവരെ ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല.
ഉല്ലാസുമായി സംസാരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ശാർങ്ഗധരൻനായരും ഭാര്യ ബിന്ദുവും ഉല്ലാസിന്റെ ഭാര്യ ചിഞ്ചൽ കൃഷ്ണയും ബന്ധുക്കളും വാർത്തയറിഞ്ഞശേഷം ടെലിവിഷനുമുന്നിലാണ്. രാജ്പുർ മെഡിക്കൽകോളേജിൽ മകനെ സ്ട്രെച്ചറിൽ കിടത്തിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വാർത്തയിൽ കണ്ടതല്ലാതെ കൂടുതലൊന്നും ഇവർക്കുമറിയില്ല.
Discussion about this post