ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. പുതിയ ഡാം നിർമ്മിക്കാൻ കേരളവും തമിഴ്നാടും സമവായത്തിൽ എത്തണമെന്നും കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്ത് ലോക്സഭയിൽ വ്യക്തമാക്കി. എന്നാൽ മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കേരളത്തിൽ നിന്നുള്ള എംപിമാർ ബഹളം വെച്ചതോടെ തമിഴ്നാടും കേരളത്തിനെതിരെ രംഗത്തെത്തി. ഇതോടെ പാർലമെന്റ് അൽപ്പസമയം ബഹളത്തിൽ മുങ്ങി.
ഇടുക്കി എംപി ഡീൻ കുര്യക്കോസാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെ സംബന്ധിച്ച വിഷയം ആശങ്കയുണ്ടെന്ന് ആദ്യം ലോക്സഭയിൽ ഉന്നയിച്ചത്. ഭൂചലനസാധ്യതയെക്കുറിച്ചുള്ള റിപ്പോർട്ടുകളും പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക അറിയിക്കൽ. എന്നാൽ, ആശങ്കയുടെ കാര്യമില്ലെന്നായിരുന്നു കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിന്റെ പ്രതികരണം.
എല്ലാ പഠനത്തിലും ഡാമിന് ഭൂചലന ഭീഷണി ഇല്ല എന്നാണ് വ്യക്തമാകുന്നതെന്ന് ജലശക്തി മന്ത്രി ലോക്സഭയിൽ പറഞ്ഞു. രണ്ട് സംസ്ഥാനങ്ങളും സമവായത്തിലെത്തിയാൽ പുതിയ ഡാം നിർമ്മിക്കുന്നതിന് കേന്ദ്രസർക്കാരിന് എതിർപ്പില്ലെന്നു ഷെഖാവത്ത് അറിയിച്ചു.
എന്നാൽ, പുതിയ ഡാം പണിയുന്നതിനുള്ള നിർദേശത്തോട് തമിഴ്നാട് യോജിക്കുന്നില്ലെന്നും മന്ത്രി രാജ്മോഹൻ ഉണ്ണിത്താൻ, കെ മുരളീധരൻ തുടങ്ങിയവരെ അറിയിച്ചു. പുതിയ ഡാമിന്റെ പഠനം തന്നെ ആവശ്യമില്ലായിരുന്നുവെന്നാണ് ഡിഎംകെ അംഗം എ രാജ പ്രതികരിച്ചത്. ഡാം സുരക്ഷിതമെന്ന മന്ത്രിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് കേരളത്തിലെ എംപിമാർ എഴുന്നേറ്റതോടെയാണ് സഭ അൽപനേരം ബഹളത്തിൽ മുങ്ങിയത്.
Discussion about this post