ഷൊർണൂർ: വീണ്ടും സർവീസിലേക്ക് തിരിച്ചെത്തിയ ജേക്കബ് തോമസ് ഐപിഎസിന്റെ കീഴിൽ മെറ്റൽ ഇൻഡസ്ട്രീസിന്റെ മുഖംമാറുന്നു. എംഡിയായി ചുമതല ഏറ്റെടുത്ത ജേക്കബ് തോമസ് പരമ്പരാഗത രീതികളിൽനിന്ന് മാറി കാർഷികോപകരണങ്ങൾ നിർമ്മിക്കുന്നതോടൊപ്പം പുതിയ ഉത്പന്നങ്ങളും ഇനി നിർമ്മിക്കുമെന്ന് അറിയിച്ചു. ഷൊർണൂർ അഗ്രിക്കൾചറൽ ഇംപ്ലിമെന്റ്സ് കൺസോർഷ്യം സംഘടിപ്പിച്ച പ്രചോദന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരശുരാമൻ മഴുവെറിഞ്ഞാണ് കേരളമുണ്ടായതെന്ന ഐതിഹ്യത്തിന്റെ ചുവടുപിടിച്ച് ആദ്യ പരീക്ഷണമെന്ന നിലയിൽ പരശുരാമൻ മഴു നിർമ്മിക്കുകയും ചെയ്തു. ടൂറിസം കേന്ദ്രമായതിനാൽ വിനോദസഞ്ചാരികൾക്ക് വാങ്ങിക്കൊണ്ടു പോകാവുന്ന പ്രദർശനോത്പന്നമായാണ് നിർമ്മിച്ചിരിക്കുന്നത്. അഗ്രിക്കൾചറൽ ഇംപ്ലിമെന്റ്സ് കൺസോർഷ്യത്തിന്റെ സെമിനാർ വേദിയിൽ വെച്ച് പരശുരാമന്റെ മഴുവും ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു.
ആറന്മുള കണ്ണാടിയുടെയും ചുണ്ടൻവള്ളങ്ങളുടെയും മാതൃകപോലെ മഴുവും വിപണിയിലെത്തിക്കാനാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മഴുവിന്റെ ഏതാകൃതിയിലും വലിപ്പത്തിലും നിർമ്മിക്കാനാവും. എല്ലാമാസവും ഇത്തരത്തിൽ പുതിയ ഉത്പന്നങ്ങൾ നിർമ്മിച്ച് മെറ്റൽ ഇൻഡസ്ട്രീസിന്റെ മുഖച്ഛായ മാറ്റി ലാഭത്തിലാക്കാനാണ് ലക്ഷ്യമെന്നും ജേക്കബ് തോമസ് പറഞ്ഞു.
Discussion about this post