തൃശ്ശൂര്‍: വാളയാറില്‍ പീഢനത്തിനിരയായി രണ്ട് പെണ്‍കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ എംപി എംബി രാജേഷ്. അപ്പീലും പുനരന്വേഷണവുമുള്‍പ്പെടെയുള്ള നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടും, രണ്ട് പിഞ്ചു കുട്ടികളുടെ ദാരുണ മരണം രാഷ്ടീയ സുവര്‍ണാവസരമായി കണ്ട് അപവാദ പ്രചരണം നടത്തുന്നവരുടെയും പ്രതികളുടെയും മാനസികാവസ്ഥകള്‍ തമ്മില്‍ വലിയ വ്യത്യാസം ഇല്ലെന്ന് എംബി രാജേഷ് വിമര്‍ശിച്ചു.
അന്വേഷണത്തില്‍ / കേസ് നടത്തിപ്പില്‍ ഏതിലാണ് വീഴ്ച ഉണ്ടായതെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മടിക്കാത്ത സര്‍ക്കാരാണിതെന്ന് മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. കെവിന് കേസില്‍ പ്രതികളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഗവണ്മെന്റാണിതെന്ന് മറക്കരുതെന്നും എംബി രാജേഷ് കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് എംബി രാജേഷ് പ്രതികരണവുമായി രംഗത്ത് വന്നത്.
ഫേസ്ബുക്ക് പോസ്റ്റ്:
വാളയാറില്‍ പീഢനത്തിനിരയായി രണ്ട് പെണ്‍കുട്ടികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ സി.പി.എമ്മും സര്‍ക്കാരും ഇതിനകം നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. പാലക്കാടുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തില്‍ പാര്‍ട്ടി തന്നെ നിലപാട് വ്യക്തമാക്കേണ്ടതാണെന്നതുകൊണ്ടും ഞാന്‍ കൂടി അംഗമായ പാര്‍ട്ടിയുടെ നിലപാട് എന്റേത് കൂടിയായതുകൊണ്ടുമാണ് ഇക്കാര്യത്തില്‍ ഇതുവരെ പ്രത്യേകിച്ചൊന്നും പറയാതിരുന്നത്.
സി.പി.എം ജില്ലാ സെക്രട്ടറി വ്യക്തമാക്കിയ നിലപാടിന്റെ ചുരുക്കം ഇതാണ്.” വാളയാര്‍ കേസിലെ ദുരൂഹത നീക്കണം. പോലീസിനാണോ പ്രോസിക്യൂഷനാണോ വീഴ്ച പറ്റിയത് എന്ന് സര്‍ക്കാര്‍ അന്വേഷിക്കണം.
കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം’.
മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ സി.ബി.ഐ.അന്വേഷണം എന്ന ആവശ്യത്തിനുള്‍പ്പെടെ എതിര്‍പ്പില്ലെന്ന് അറിയിച്ചിട്ടുണ്ട്.
അപ്പീലും പുനരന്വേഷണവുമുള്‍പ്പെടെയുള്ള നിയമപരമായ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ട്ടിക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍, തുറന്ന, ശക്തമായ നിലപാടാണുള്ളതെന്ന് വ്യക്തം.എന്നാല്‍ ഇന്ന് ഒരു ബി ജെ പി നേതാവും ചില യു ഡി എഫ് നേതാക്കളും പതിവുപോലെ സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ രാഷ്ടീയ ആരോപണം ഉന്നയിക്കുന്നുണ്ട്.
പ്രതികള്‍ക്ക് ശിക്ഷ കിട്ടാത്തതിന് നാട്ടിലാകെ സ്വാഭാവികമായിട്ടും ഉണ്ടാകുന്ന പ്രതിഷേധത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ എതിരാളികള്‍ ശ്രമിക്കുക സ്വാഭാവികം. പ്രതികള്‍ക്ക് ഡിവൈഎഫ്ഐ ബന്ധം ആരോപിക്കുന്നവര്‍ അവര്‍ക്ക് വേണ്ടി കേസ് വാദിച്ച ആര്.എസ്.എസുകാരനായ അഭിഭാഷകന് രഞ്ജിത് കൃഷ്ണയെക്കുറിച്ച് എന്ത് പറയുന്നു?
അന്വേഷണത്തില്‍ / കേസ് നടത്തിപ്പില്‍ ഏതിലാണ് വീഴ്ച ഉണ്ടായതെങ്കില്‍ അതിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മടിക്കാത്ത സര്‍ക്കാരാണിതെന്ന് മുന്‍ അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്. കെവിന് കേസില്‍ പ്രതികളെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ഗവണ്മെന്റാണിതെന്ന് മറക്കരുത്.
അന്നും പ്രതികള്‍ക്ക് ഡിവൈഎഫ്ഐ ബന്ധമെന്നദുരാരോപണം ഉന്നയിക്കപ്പെട്ടിരുന്നുവെന്ന് ഓര്‍ക്കുക. ഇപ്പോള്‍ അതേക്കുറിച്ച് ആരോപണം ഉന്നയിച്ചവര്‍ക്ക് മിണ്ടാട്ടമില്ല.അതു പോലെ വാളയാര്‍ കേസിലും ഇനിയും പുറത്തു വരാനുള്ള സത്യങ്ങള്‍ പുറത്തുവരിക തന്നെ ചെയ്യും.
നീതി നടപ്പാക്കപ്പെടുമെന്നും ഉറപ്പുണ്ട്.അതുവരെ രണ്ട് പിഞ്ചു കുട്ടികളുടെ ദാരുണ മരണം രാഷ്ടീയ സുവര്‍ണാവസരമായി കണ്ട് അപവാദ പ്രചരണം നടത്തുന്നവരുടെയും പ്രതികളുടെയും മാനസികാവസ്ഥകള്‍ തമ്മില്‍ വലിയ വ്യത്യാസം ഇല്ല. ഇത്തരക്കാര്‍ തുറന്നു കാട്ടപ്പെടുകതന്നെ ചെയ്യും. ആത്യന്തികമായി പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും നീതി നടപ്പാക്കപ്പെടണമെന്നതുമാണ് പ്രധാനം
Discussion about this post