ചാലക്കുടി: താമസ സ്ഥലത്ത് വെച്ചുണ്ടായ തർക്കത്തെ തുടർന്ന് സഹപ്രവർത്തകനെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും തള്ളിയിട്ട് ക്രൂരത. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാർ തമ്മിൽ താമസസ്ഥലത്തുവച്ചുണ്ടായ തർക്കം പ്രതികാരമായി മാറിയതോടെയാണ് കൊലപാതക ശ്രമത്തിലേക്ക് നീങ്ങിയത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കെട്ടിടത്തിൽനിന്നു വീണ കൊടുങ്ങല്ലൂർ നാരായണമംഗലം കുന്നുപുറത്ത് ഇജാസി(28)നെ ഗുരുതരമായ പരിക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ കോഴിക്കോട് നടവത്തൂർ പുന്നാത്ത് ചെന്നാലിക്കൽ ശിവൻ (45), തിരുവനന്തപുരം പോത്തൻകോട് എടവിളാകം വിജയവിഹാറിൽ സജിത്ത് (37) എന്നിവരെയാണ് വെള്ളിയാഴ്ച എസ്ഐ ബികെ അരുൺ അറസ്റ്റ് ചെയ്തത്. സഹപ്രവർത്തകരായ മൂന്നുപേരും പരിയാരത്തെ സ്വകാര്യ ലോഡ്ജിലാണ് താമസിക്കുന്നത്.
പരിക്കേറ്റ ഇജാസ് ലോഡ്ജിന്റെ മുകളിലെ നിലയിലും അറസ്റ്റിലായവർ താഴത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച താഴെയുള്ള മുറിയിലിരുന്ന് ഇജാസ് സിഗരറ്റ് വലിച്ചതിനെച്ചൊല്ലി വാക് തർക്കം നടന്നു. അതിനുശേഷം ഇജാസ് തന്റെ മുറിയിലേക്ക് പോയി. അവിടേക്ക് മറ്റു രണ്ടുപേരും കയറിച്ചെന്നു. ഇവർ മദ്യപിച്ചിരുന്നതായും മൊഴിയുണ്ട്. മുകളിലത്തെ മുറിയിൽ മൂന്നുപേരും തമ്മിൽ വീണ്ടും വഴക്കുണ്ടായി. ഇതിനിടയിലാണ് ഇജാസിനെ തള്ളിയിട്ടത്. വീഴ്ചയിൽ ഇജാസിന്റെ അരയ്ക്ക് താഴെ തളർന്നു. ഓടിക്കൂടിയ നാട്ടുകാർ ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ കൊണ്ടുവരികയും പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ അവിടെനിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
Discussion about this post