കോഴിക്കോട്: അന്ന് കല്ലറ തുറന്നാൽ എല്ലാ സത്യവും പുറത്തുവരുമെന്ന് ഉറപ്പായതോടെ ജോളി ബന്ധുക്കൾക്ക് മുന്നിൽ കുറ്റസമ്മതം നടത്തിയിരുന്നതായി വെളിപ്പെടുത്തൽ. കല്ലറ തുറക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു തനിക്ക് തെറ്റുപറ്റിയതായുള്ള ജോളിയുടെ ഏറ്റുപറച്ചിൽ. വ്യാഴാഴ്ച മൊഴിയെടുക്കുന്നതിനിടെയാണ് ജോളിയുടെ ബന്ധുക്കൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ജോളിയുടെ ഭർത്താവ് റോയ് തോമസ് മരിക്കുന്നതിനു മുൻപ് ആരുമായൊക്കെ ഇടപെട്ടു, സംസാരിച്ചു തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് ബന്ധുക്കളായ ചിലരെ ഇന്നും പോലീസ് വിളിച്ചുവരുത്തി ചോദ്യംചെയ്യും.
സിലി വധക്കേസുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ജോളിയെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലും കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. സിലിയെ കൊലപ്പെടുത്തിയ താമരശ്ശേരിയിലെ ദന്താശുപത്രിയിലും പോലീസ് ജോളിയുമായെത്തിയിരുന്നു. സിലിയെ വകവരുത്താനുള്ള ജോളിയുടെ ആദ്യശ്രമത്തിൽ ഷാജുവിനും പങ്കുണ്ടെന്നാണ് ജോളി മൊഴി നൽകിയിരുിക്കുന്നത്.
പുലിക്കയത്തെ ഷാജുവിന്റെ വീട്ടിൽവെച്ചാണ് ആദ്യ വധശ്രമമുണ്ടായതെന്നാണ് വെളിപ്പെടുത്തൽ. അരിഷ്ടത്തിൽ സയനൈഡ് കലർത്തിനൽകി സിലിയെ വധിക്കാൻ ശ്രമിച്ചെന്നാണ് വ്യക്തമാകുന്നത്. ഇത് കഴിച്ച് സിലി ഛർദിച്ച് അവശയായെങ്കിലും രക്ഷപ്പെടുകയായിരുന്നു. തെളിവെടുപ്പിനിടെ വീട്ടിലുണ്ടായിരുന്ന ഷാജുവിനെ ജോളിക്കൊപ്പമിരുത്തിയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യംചെയ്തു.
Discussion about this post