തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലും കോന്നിയിലും നേരിട്ട തോൽവിയെ കുറിച്ച് പഠിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് മണ്ഡലങ്ങളിലെ തോൽവി ഗൗരവതരമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ പരസ്യപ്രസ്താവന നടത്തരുത്. ശക്തിദൗർബല്യങ്ങൾ വ്യക്തമായെന്നും എൻഎസ്എസ് നിലപാട് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, തിരിച്ചടി പരിശോധിക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ പ്രതികരണം. എൽഡിഎഫ്-ബിജെപി വോട്ടുകച്ചവടം പകൽപോലെ വ്യക്തമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
നേരത്തെ, കോന്നിയിൽ കാലുവാരലുണ്ടായെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് തുറന്നു പറഞ്ഞിരുന്നു. മോഹൻരാജിനായി വോട്ടെണ്ണൽ ബൂത്തിലെത്തിയ ബാബു ജോർജ് യുഡിഎഫ് പിന്നിലായതോടെ ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.
തർക്കങ്ങൾ തോൽവിക്ക് കാരണമായെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപിയും പ്രതികരിച്ചു. എത്ര ഉന്നതരായാലും നടപടിവേണം. ആരും പാർട്ടിക്കും മുന്നണിക്കും അതീതരല്ലെന്നും വട്ടിയൂർക്കാവിലും കോന്നിയിലും ചില നേതാക്കൾ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകിയത് തിരിച്ചടിയായെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസിലുണ്ടായ തർക്കമാണ് വട്ടിയൂർക്കാവിലും കോന്നിയിലും പിന്നിലാവാൻ കാരണം. എൻഎസ്എസ് നിലപാട് വോട്ടിനെ സ്വാധീനിച്ചിട്ടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു.
തോൽവിയിൽ കെ മുരളീധരനും അടൂർ പ്രകാശും റോബിൻ പീറ്ററും പ്രതികരിക്കാൻ തയ്യാറായില്ല.
Discussion about this post