കോഴിക്കോട്: അന്തരിച്ച റിട്ടയേഡ് മജിസ്ട്രേറ്റ് കെഎ ലിങ്കൺ എബ്രഹാമിന്റെ പേരിലുള്ള കോടിക്കണക്കിന് രൂപ മൂല്യം വരുന്ന ഭൂമി വ്യാജ ഒസ്യത്ത് ഉപയോഗിച്ച് ഭൂമി തട്ടിയെടുത്തെന്ന പരാതിയിൽ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ധീക്ക് അടക്കമുള്ളവർക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
താമരശ്ശേരി ചുങ്കം സ്വദേശിയായ ലിങ്കൺ എബ്രഹാം തന്റെ പേരിലുണ്ടായിരുന്ന 27 ഏക്കർ ഭൂമി തന്റെ പിതാവിന്റെ പേരിലുള്ള കെഎ എബ്രഹാം മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് എഴുതി വെച്ചിരുന്നു. ലിങ്കൺ എബ്രഹാം തയാറാക്കിയ ഒസ്യത്ത് പ്രകാരം അദ്ദേഹത്തിന്റെ മരണശേഷം ഭൂമി ചാരിറ്റബിൾ ട്രസ്റ്റിന് ഉപയോഗിക്കാം എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ പിന്നീട് ഈ സ്വത്തുക്കൾ ലിങ്കൺ എബ്രഹാം മറ്റൊരു ഒസ്യത്തിലൂടെ തനിക്ക് കൈമാറിയെന്ന് അവകാശപ്പെട്ട് സഹോദരൻ ഫിലോമിൻ രംഗത്തെത്തുകയായിരുന്നു. വ്യാജ ഒസ്യത്തിലൂടെ ഫിലോമിന് സ്വത്ത് തട്ടിയെടുക്കാൻ കോൺഗ്രസ് നേതാക്കൾ സഹായിച്ചുവെന്നാണ് പരാതി.
വ്യജ ഒസ്യത്ത് പ്രകാരം ട്രസ്റ്റിന് നൽകിയ ഭൂമി സ്വന്തമാക്കാൻ ഫിലോമിൻ എബ്രഹാമിനെ കോൺഗ്രസ് നേതാക്കളായ ടി സിദ്ധീക്ക്, എംകെ അബ്ദുൾ റഹ്മാൻ, ഡിസിസി സെക്രട്ടറി ഹബീബ് തമ്പി എന്നിവർ വഴിവിട്ട് സഹായിച്ചു. പ്രത്യുപകാരമായി 27 ഏക്കൽ ഭൂമിയിൽ നിന്നും ഒരു ഏക്കർ ഭൂമി ടി സിദ്ധീക്ക് ഉൾപ്പടെയുള്ളവരുടെ പേരിൽ എഴുതി നൽകുകയും ചെയ്തെന്നാണ് ഉയർന്നിരിക്കുന്ന പരാതി.
2015 കാലയളവിൽ കോൺഗ്രസ് നേതാക്കളുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്തതിന്റെ രേഖയും പരാതിക്ക് ഒപ്പം സമർപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് പരാതി ഡിജിപിക്ക് കൈമാറിയതിനെ തുടർന്നാണ് താമരശ്ശേരി ഡിവൈഎസ്പി പ്രാഥമിക അന്വേഷണം ആരംഭിച്ചത്.
രണ്ടാമത്തെ ഒസ്യത്തിന് കോടതിയുടെ അംഗീകാരം ലഭിച്ചതിന് ശേഷം സ്വത്ത് തർക്കം പരിഹരിക്കാൻ ഇടപെടുക മാത്രമാണ് ചെയ്തതെന്നാണ് ടി സിദ്ധീക്കിന്റെ വിശദീകരണം.
Discussion about this post