തൊഴിയൂര്‍: ‘മരിച്ചയാളെ ഇപ്പോഴും അറിയില്ല, ചിത്രം മാത്രമാണ് കണ്ടിട്ടുള്ളത്’ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആദ്യം പ്രതിച്ചേര്‍ക്കപ്പെട്ട സിപിഎം പ്രവര്ത്തകന് ബിജിയുടെ വാക്കുകളാണ് ഇത്. അന്നും അദ്ദേഹം പറഞ്ഞത് ശരിവെക്കുന്ന തെളിവുകളാണ് ഇന്ന് പുറത്ത് വരുന്നത്. ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥ പ്രതി പിടിയിലായത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രതി പിടിയിലായത്.
എന്നാല്‍ ആ കൊലപാതകത്തില്‍ അക്കാലത്ത് തൃശ്ശൂര്‍ തൊഴിയൂരിലെ സിപിഎം പ്രവര്ത്തകന് ബിജി അനുഭവിച്ച ദുരിതങ്ങളും പീഡനങ്ങളും ചെറുതായിരുന്നില്ല. കുറ്റം സമ്മതിക്കാന്‍ സമാനതകളില്ലാത്ത പീഡനമായിരുന്നു ലോക്കപ്പില്‍ നേരിട്ടതെന്ന് അദ്ദേഹം പറയുന്നു. അതിനു പുറമെ സമൂഹത്തില്‍ നിന്നും നേരിട്ടത് ക്രൂരമായ ഒറ്റപ്പെടുത്തലുകളും ആയിരുന്നുവെന്നും ബിജി കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ കുടുംബം ഒറ്റപ്പെട്ടു, നിശ്ചയിച്ച വിവാഹം മുടങ്ങിപ്പോയെന്നും ബിജി തുറന്ന് പറഞ്ഞു.
ക്രൂരമായ കൊലപാതകം ചെയ്ത ആളെന്ന നിലയില്‍ വളരെ മോശപ്പെട്ട ആളെന്ന നിലയിലായിരുന്നു നാട്ടുകാരുടെ പെരുമാറ്റമെന്ന് ബിജി പറഞ്ഞു. തുടര്‍ച്ചയായ 11 ദിവസമാണ് ലോക്കപ്പില്‍ മര്‍ദ്ദനം നേരിടേണ്ടി വന്നത്. ശേഷം സഹിക്കാന്‍ വയ്യാതെ വന്നതോടെയാണ് കുറ്റ സമ്മതം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് സമൂഹത്തില്‍ നിന്ന് കുടുംബം ഒറ്റപ്പെട്ടു പോയതെന്ന് ബിജി വ്യക്തമാക്കി. ഇതിനിടെ കുറ്റം സമ്മതിക്കാനെന്ന പേരില്‍ അമ്പതിനായിരം രൂപയും ഇടനിലക്കാരന് പോലീസിന് വേണ്ടി ഈടാക്കിയെന്നും ബിജി വെളിപ്പെടുത്തി. അനുഭവിച്ച യാതനകള്‍ക്ക് ഒരിക്കലും പരിഹാരമാകില്ലെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.
1994 ഡിസംബര്‍ 4നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുനില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. സുനിലിനെ വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരാള്‍ നല്കിയ ക്വട്ടേഷന്‍ അനുസരിച്ച് ഒരു തീവ്രവാദസംഘടനയായിരുന്നു സുനിലിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തില്‍ നഷ്ടപരിഹാരത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ബിജി വ്യക്തമാക്കി.
Discussion about this post