തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും പണമില്ലാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ബോർഡിന് ബജറ്റ് സഹായമായി സർക്കാർ പ്രഖ്യാപിച്ച 100 കോടി രൂപ ഇതുവരെ ലഭിക്കാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.
ശബരിമല യുവതി പ്രവേശന വിധിയെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് ശബരിമലയിലെ വരുമാനം കുറച്ചത്. തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ തളർത്തുകയാണ്. ധനലക്ഷ്മി ബാങ്കിലുള്ള ബോർഡിന്റെ കരുതൽ ധനത്തിൽ നിന്ന് മരാമത്ത് പണികൾക്കായി പണമെടുത്തതും ശബരിമലയിൽ ലേലം എടുക്കാൻ ആളെത്താത്തും പ്രതിസന്ധി ഗുരുതരമാക്കി. ചട്ടവിരുദ്ധമായി ബോർഡിന്റെ നിക്ഷേപം പണയം വെച്ച് 30 കോടി രൂപ വായ്പയെടുത്തതിനാൽ നിക്ഷേപത്തിൽ നിന്ന് പലിശ ലഭിക്കാത്ത സാഹചര്യവുമുണ്ടായി.
ശമ്പളം, പെൻഷൻ, നിത്യനിദാന ചിലവുകൾ, മരാമത്ത് പണികൾ എന്നിവയ്ക്കായി പ്രതിമാസം 26 കോടിരൂപയെങ്കിലും ദേവസ്വം ബോർഡിന് ആവശ്യമായി വരും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ അടുത്ത മാസത്തെ ശമ്പളവും പെൻഷനുമടക്കം മുടങ്ങുന്ന അവസ്ഥയിലേക്കെത്തും.
Discussion about this post