ചെന്നൈ: ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങൾ കുറയ്ക്കാൻ കനത്ത പിഴ നഷ്ടപരിഹാരമായി വിധിക്കണമെന്ന് കോടതിയോട് അപേക്ഷിച്ച് ശുഭശ്രീയുടെ പിതാവ്. സ്കൂട്ടറിൽ സഞ്ചരിക്കവെ അനധികൃതമായി സ്ഥാപിച്ച ഫ്ളെക്സ് ബോർഡ് തലയിൽ വീണ് മരിച്ച വനിതാ സോഫ്റ്റ് വെയർ എഞ്ചിനീയർ ശുഭശ്രീയുടെ പിതാവ് ആർ രവിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിത്. തന്റെ മകൾ മരിച്ച സംഭവത്തിൽ ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടപരിഹാരത്തിനു പുറമെ ബോർഡ് സ്ഥാപിച്ചവർക്കു പരമാവധി ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടാണ് ആർ രവി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
റോഡ് മുറിച്ചു കടക്കുമ്പോൾ ഫ്ളെക്സ് ബോർഡ് തലയിൽ വീണാണ് ശുഭശ്രീ അപകടത്തിൽ പെട്ടത്. ഇതിന്റെ ആഘാതത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വീണ ശുഭശ്രീയെ അതിവേഗത്തിൽ വന്ന വാട്ടർ ടാങ്കർ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അധികാരികളുടേയും ഫ്ളെക്സ് സ്ഥാപിച്ചവരുടേയും അശ്രദ്ധകൊണ്ട് ജീവൻ നഷ്ടപ്പെട്ട മകൾക്ക് നീതി തേടിയാണ് ശുഭശ്രീയുടെ പിതാവ് കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ കുറ്റകൃത്യത്തിനു പരമാവധി ശിക്ഷ നൽകുന്ന നിയമത്തിന്റെ അഭാവത്തിൽ രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളും സ്വകാര്യ വ്യക്തികളും സ്ഥാപിക്കുന്ന ഇത്തരം അനധികൃത ബാനറുകൾ വെട്ടിക്കുറയ്ക്കുന്നതു പ്രയാസമാണെന്നു രവി കോടതിയിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രവിയുടെ അപേക്ഷ ജസ്റ്റിസ് എസ് വൈദ്യനാഥൻ, ജസ്റ്റിസ് സി ശരവണൻ എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും.
Discussion about this post