കോഴിക്കോട്: ജോളി വീഴാൻ കാരണമായത് അവർ തന്നെ സൃഷ്ടിച്ചെടുത്ത നിരവധി കള്ളങ്ങളുടെ ചീട്ടുകൊട്ടാരം തകർന്നത്. കൂടത്തായിയിലെ സമാനമായ ആറ് മരണങ്ങളിലും ദുരൂഹത ആരോപിച്ച് പരാതി ലഭിച്ചതോടെ പോലീസ് സംഘം കുടുംബത്തെ കുറിച്ച് നാട്ടിൽ അന്വേഷണം നടത്തിയിരുന്നു. ഇതിനിടെയാണ് ജോളി എൻഐടിയിലെ അധ്യാപികയാണെന്ന വിവരം നാട്ടുകാരിൽ നിന്നും മറ്റും അറിഞ്ഞത്. എന്നാൽ എൻഐടിയിൽ അന്വേഷിച്ചപ്പോൾ ഇങ്ങനെ ഒരു അധ്യാപിക തന്നെ ഇല്ലെന്ന് മനസിലായി. ഇതോടെയാണ് ജോളിയെ കാര്യമായി നിരീക്ഷിക്കാൻ അന്വേഷണ സംഘം തീരുമാനിക്കുന്നത്.
അതേസമയം, പോലീസ് ചോദ്യം ചെയ്യുന്നതുവരെ ജോളി കോഴിക്കോട് എൻഐടിയിൽ ലക്ചററാണെന്നാണു താൻ വിശ്വസിച്ചിരുന്നതെന്ന് രണ്ടാം ഭർത്താവ് ഷാജുവും മൊഴി നൽകി. നാട്ടുകാരോടും ബന്ധുക്കളോടുമെല്ലാം ജോളി പറഞ്ഞിരുന്നതും ഇതേ കള്ളമായിരുന്നു. എൻഐടിയിലെ വിസിറ്റിങ് പ്രൊഫസറാണെന്ന് കാണിക്കാൻ വ്യാജ തിരിച്ചറിയൽകാർഡും ഇവരുടെ പക്കലുണ്ടായിരുന്നു. രാവിലെ കാറുമെടുത്ത് വീട്ടിൽനിന്ന് ജോളി പോകുന്നത് എൻഐടിയിലേക്കാണെന്ന് എല്ലാവരും കരുതി. ഒടുവിൽ കുരുക്ക് വീണപ്പോൾ എന്തിന് കള്ളം പറഞ്ഞുവെന്ന ചോദ്യത്തിന് നാട്ടുകാരുടെ മുന്നിൽ ഗമ കാണിക്കാനാണെന്നായിരുന്നു മറുപടി. ബി ടെക്കുകാരിയാണെന്നാണു പറഞ്ഞിരുന്നത്. എന്നാൽ, തന്റെ യോഗ്യത ബി.കോം ആണെന്ന് ജോളി പോലീസിന് മൊഴിനൽകി.
ജോളി കള്ളംപറയുകയായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്. എൻഐടിയിൽ ബിബിഎ ലക്ചററാണെന്നാണു പറഞ്ഞത്. പിഎച്ച്ഡി ചെയ്യുന്നതുകൊണ്ട് അവധിയിലാണെങ്കിലും ഓഫീസിൽ പോകാതിരിക്കാൻ പറ്റില്ല. അതുകൊണ്ട് ഇപ്പോൾ ഓഫീസ് ജോലിയാണെന്നും പറഞ്ഞിരുന്നു. ഒരുതവണ എൻഐടിയുടെ ഗേറ്റുകടന്ന് കാറുമായി പോകുന്നതും കണ്ടു. ഒരിക്കൽ എംകോമിന്റെയും നെറ്റ് യോഗ്യത നേടിയതിന്റെയുമെല്ലാം സർട്ടിഫിക്കറ്റുകളുടെ കോപ്പി കാണിച്ചു തന്നു. അതുകൊണ്ട് സംശയിച്ചിരുന്നേയില്ല. ജോളിയുടെ സ്വത്തോ പണമോ ആഗ്രഹിക്കാത്തതിനാൽ ജോലിയുടെ കാര്യം കൂടുതൽ അന്വേഷിച്ചുമില്ലെന്ന് ഷാജുവിന്റെ മൊഴിയിൽ പറയുന്നു.
എന്നാൽ, ആദ്യം പറഞ്ഞ കാര്യങ്ങളൊക്കെ കള്ളമായിരുന്നില്ലേ എന്ന് ഇപ്പോൾ ചോദിച്ചപ്പോൾ ഒരു ബ്യൂട്ടി ഷോപ്പിൽ ഇരിക്കാറുണ്ടെന്നാണ് ജോളി പറഞ്ഞത്. താൻ പറഞ്ഞ കാര്യങ്ങളിൽ പൊരുത്തക്കേടുണ്ടെന്നു പോലീസ് പറയുന്നുണ്ടെന്നും ജോളി പറഞ്ഞിരുന്നു. അല്ലാതെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് ഒരറിവുമില്ലെന്നും ഷാജുവിന്റെ മൊഴിയിലുണ്ട്.
തന്റെ ആദ്യഭാര്യ സിലിക്ക് അപസ്മാരമുണ്ടായിരുന്നു. ഗർഭിണിയായിരുന്നപ്പോൾ അവർക്കു ചിക്കൻ പോക്സുള്ളതിനാൽ മകൾക്കും പലതരം രോഗങ്ങളുള്ളതായി സംശയങ്ങളുണ്ടായിരുന്നു. അതുകൊണ്ട് അവരുടെ രണ്ടുപേരുടെയും മരണത്തിൽ സംശയങ്ങളുണ്ടായിരുന്നില്ല. റോയിയുടെ സഹോദരനും സഹോദരിക്കുമൊക്കെ എതിർപ്പുണ്ടായിരുന്നെങ്കിലും ജോളിയുമായുള്ള തന്റെ വിവാഹത്തിനു താത്പര്യം കാണിച്ചത് സിലിയുടെ ബന്ധുക്കളിൽ ചിലരായിരുന്നു. ഈ കേസിൽ പോലീസ് മൊഴിയെടുക്കാൻ വന്നപ്പോഴാണ് ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നതും മരണകാരണം സയനൈഡ് ഉള്ളിൽ ചെന്നാണെന്നും ഒക്കെയുള്ള കാര്യം അറിയുന്നത്-ഷാജു പറഞ്ഞു.
കൊലപാതക പരമ്പരയിൽ ജോളിയെ അറസ്റ്റുചെയ്തതിനു പിന്നാലെ പൊന്നാമറ്റത്തുനിന്ന് രണ്ടാം ഭർത്താവ് ഷാജുവിനെയും ജോളിയുടെ മക്കളേയും പുറത്തിറക്കി. പുസ്തകങ്ങളും സാധനങ്ങളുമുൾപ്പെടെ എല്ലാമെടുത്താണ് ഷാജു പടിയിറങ്ങിയത്. മൂന്നുപേരുടെ മരണം നടന്ന കൂടത്തായിയിലെ പൊന്നാമറ്റം വീട് തത്കാലം അടച്ചിടുകയാണെന്നാണു ബന്ധുക്കൾ പറയുന്നത്. ജോളിയുടെയും റോയിയുടെയും മക്കൾ റോയിയുടെ സഹോദരിക്കൊപ്പം പോയി. ഇന്ന് രാവിലെ ടോം തോമസിന്റെ വീട് പൂട്ടി സീൽ വെച്ചു.
Discussion about this post