പത്തനംതിട്ട: പ്രായഭേദമന്യെ സ്ത്രീകൾക്ക് പ്രവേശിപ്പിക്കാം എന്ന സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയിൽ ദർശനത്തിനായെത്തിയ ഒട്ടനവധി സ്ത്രീകൾക്ക് മലകയറാനാകാതെ മടങ്ങാനായിരുന്നു യോഗം. രഹ്ന ഫാത്തിമ ഉൾപ്പടെയുള്ളവർ മലകയറാൻ എത്തി വിവാദത്തിലാവുകയും ചെയ്തു. ഇതിനുപിന്നാലെയാണ് മല ചവിട്ടാനായി രണ്ടു തവണ കഴക്കൂട്ടം സ്വദേശിനിയായ മേരി സ്വീറ്റി എത്തുകയും ദർശനം പൂർത്തിയാക്കാനാകാതെ മടങ്ങുകയും ചെയ്തത്. ഇവർ ഇത്തവണയും അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി വീണ്ടും എത്തിയിരിക്കുകയാണ്.
ബുധനാഴ്ച വൈകിട്ട് ആറരയ്ക്ക് പത്തനംതിട്ടയിൽ നിന്നും പമ്പയിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിൽ കാഷായ വസ്ത്രം ധരിച്ചാണ് മേരി സ്വീറ്റി കയറിയത്. പമ്പയിലേയ്ക്ക് ടിക്കറ്റും എടുത്തിരുന്നു. കന്നിമാസ പൂജയ്ക്ക് അഞ്ചു ദിവസം നട തുറന്ന ശേഷം ദിവസങ്ങൾക്ക് ശേഷം നട അടച്ചിരുന്നു ഇതൊന്നും അറിയാതെയാണ് മേരി സ്വീറ്റി അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി എത്തിയത്.
പമ്പയിലേയ്ക്ക് പോകുമ്പോഴുണ്ടാകുന്ന അപകടത്തെ കുറിച്ചു ബസിലെ യാത്രക്കാർ മേരിയെ അറിയിച്ചതോടെ ഇവർ ആങ്ങാമൂഴിയിൽ ഇറങ്ങി നടന്നു നീങ്ങുകയുമായിരുന്നു. റോഡിൽ ചുറ്റിത്തിരിഞ്ഞു നടന്ന മേരിയെ പ്രദേശവാസികൾ വളയുകയും ചോദ്യം ചെയ്യുകയും ചെയ്തതോടെ പെരിനാട് പോലീസ് വിവരമറിഞ്ഞെത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
തുടർന്ന് മേരി സ്വീറ്റിയെ രാത്രി തന്നെ അവിടെ നിന്നും പത്തനംതിട്ട വനിതാ സെല്ലിലേയ്ക്ക് കൈമാറി. ഇപ്പോൾ ശബരിമല നട തുറന്നിട്ടില്ലെന്ന് അറിയിച്ചുവെങ്കിലും തനിക്ക് കലിയുഗവരദനെ ഒരുനോക്ക് കണ്ടാൽ മതിയെന്നായി ആവശ്യം. തുടർന്ന് പരസ്പര വിരുദ്ധമായി സംസാരിച്ച ഇവരെ പോലീസ് ആശ്വസിപ്പിച്ച് തിരുവനന്തപുരത്തേയ്ക്ക് മടക്കി അയച്ചു. മടക്കയാത്രയിൽ അടൂർ വരെ വനിതാ പോലീസും അനുഗമിച്ചു. ‘ഇനി നടതുറക്കുമ്പോൾ വിളിക്കണേ’ എന്ന് പറഞ്ഞ് ആയിരുന്നു ഇതോടെ സ്വീറ്റിയുടെ മടക്കം.
Discussion about this post