രാജ്യത്തെ ഒരുമിപ്പിക്കാൻ ഹിന്ദിക്ക് കഴിയുമെന്ന ഹിന്ദി ദിനത്തിലെ വിവാദ പ്രസ്താവനയ്ക്ക് തൊട്ടു പിറകെയാണ് ഡൽഹിയിൽ ഓൾ ഇന്ത്യാ മാനേജ്മെന്റ് അസോസിയേഷന്റെ യോഗത്തിൽ പ്രസംഗിക്കവെ രാജ്യത്തെ ബഹുകക്ഷി ജനാധിപത്യത്തിന്റെ ഫലപ്രാപ്തിയിൽ അമിത്ഷാ സംശയം പ്രകടിപ്പിച്ചത്. നമ്മുടെ ഭരണഘടനയ്ക്ക് രൂപം നൽകിയവർ ഉദ്ദേശിച്ച പോലെ രാജ്യത്തെ ബഹുകക്ഷി ജനാധിപത്യം ഫലം കണ്ടുവോ എന്നകാര്യത്തിൽ സംശയമുണ്ടെന്നും രാജ്യത്തെ ജനങ്ങളിൽ വലിയൊരു ഭാഗം അക്കാര്യത്തിൽ സംശയമുള്ളവരാണെന്നുമാണ് അമിത്ഷാ പറഞ്ഞത്. ഒരേ ദിശയിലുള്ള രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള പ്രസ്താവനകൾ അങ്ങനെ തുടർച്ചയായി വരുന്നത് അത്ര നിഷ്കളങ്കമോ യാദൃച്ഛികമോ അല്ല. ബിജെപി മുന്നോട്ടു വെക്കുന്ന രാഷ്ട്രീയം തന്നെയാണ് അതിന്റെ അദ്ധ്യക്ഷന്റെ പ്രസ്താവനകളിലൂടെ പുറത്തു വരുന്നത്.
ഹിന്ദിക്ക് രാജ്യത്തെ ഒരുമിപ്പിക്കാൻ കഴിയുമെന്നും എല്ലായിടത്തും ഹിന്ദി നിർബന്ധമായി പഠിപ്പിക്കണമെന്നുമുള്ള അമിത്ഷായുടെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഉയർന്നു. ഈ ഘട്ടത്തിൽ ഹിന്ദി പഠിക്കുന്നതും തൊഴിൽ ലഭ്യതയും ഒക്കെ ചേർത്തു വെച്ചു കൊണ്ട് അമിത് ഷായുടെ പ്രസ്താവനയെ വെള്ളപൂശാൻ ബിജെപി അനുഭാവികളും നിരവധി നിഷ്കളങ്ക വേഷമണിഞ്ഞവരും ഒക്കെ രംഗത്തു വന്നിരുന്നു. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ ചെന്ന് ജോലി ചെയ്യേണ്ടി വരുന്ന മലയാളികൾ ഹിന്ദി പറയുന്നത് ചൂണ്ടിക്കാണിച്ചും അങ്ങനെ വരുന്ന സാഹചര്യത്തിൽ ഹിന്ദി പഠനം ചെയ്യുന്ന ഗുണവും ഒക്കെ ആവശ്യമായ ചെലവിൽ ചേർത്തുള്ള നിർദോഷമെന്ന് തോന്നിക്കാവുന്ന വാദങ്ങൾ.
അമിത് ഷായുടെ നിലപാടിനെ എതിർക്കുന്നവർ ഹിന്ദി പഠനത്തെ എതിർക്കുന്നവരും ഹിന്ദി വിരോധികളും ഇതരഭാഷാ വിരോധികളും കടുത്ത മലയാള മൗലിക വാദികളും ഒക്കെയാണെന്ന് തോന്നിക്കുന്ന വാദങ്ങളാണ് അമിത്ഷാ അനകൂലികൾ ഉയർത്തുന്നത്. യഥാർത്ഥത്തിൽ ഹിന്ദി പഠനത്തെയെന്നല്ല, ഒരു ഭാഷാ പഠനത്തെയും ആരും എതിർക്കുന്നില്ല. ഹിന്ദി മേഖലയിൽ മാത്രമല്ല, തമിഴ്നാട്ടിലും കർണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും ബംഗാളിലുമൊക്കെ മലയാളികൾ ജോലിയെടുക്കുന്നുണ്ട്. ഇനിയും നമ്മുടെ കുഞ്ഞുങ്ങളിൽ പലരും ജോലിയ്ക്കായി കേരളം വിട്ട് ഇങ്ങനെ പല സ്ഥലങ്ങളിലേക്കും പോകേണ്ടി വരും. ഇതിനു പുറമെ പല വിദേശ രാജ്യങ്ങളിലേക്കും പോകുന്നവരുണ്ട്. സ്പെയിൻ, ഫ്രാൻസ്, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവയിലൊക്കെ പോകുന്നവരുണ്ട്. ഹിന്ദി മാത്രമല്ല, നമ്മുടെ നാട്ടിൽ പഠിപ്പിക്കുന്ന ബ്രിട്ടീഷ് ഇംഗ്ലീഷ് കൊണ്ടു പോലും ഒരു കാര്യവുമില്ലാത്ത രാജ്യങ്ങൾ. കേരളത്തിന്റെ ഒരു പ്രധാന മാനവ വിഭവശേഷിയായ നഴ്സിംഗ് രംഗത്തുള്ളവർക്ക് ഇത്തരം രാജ്യങ്ങളിലേക്ക് പോകാനുള്ള പരീക്ഷ പാസ്സാവണമെങ്കിൽ അവിടത്തെ ഭാഷ പഠിച്ചേ പറ്റൂ.
ഇതിൽ ഏതു മാർഗമാണ് നമ്മുടെ കുഞ്ഞുങ്ങൾ തെരഞ്ഞെടുക്കുക, അല്ലെങ്കിൽ അവർ എത്തിച്ചേരുക എന്നറിഞ്ഞ് ചെറുപ്പത്തിലേ ആ ഭാഷ പരിശീലിപ്പിച്ചെടുക്കാൻ കഴിയുമായിരുന്നെങ്കിൽ നന്നായിരുന്നു. പക്ഷേ അത് പ്രായോഗികമല്ലാത്തിടത്തോളം താല്പര്യമുള്ളവർ താല്പര്യമുള്ള ഭാഷകളൊക്കെ പഠിക്കട്ടെ എന്ന് കരുതാനേ പറ്റൂ. സ്വന്തം ഇഷ്ടപ്രകാരം എത്രഭാഷ പഠിച്ചാലും അത് നല്ലതാണ്. അതല്ല ഒരു ഭാഷ മാത്രം മതിയെന്ന താല്പര്യമുളളവരുണ്ടെങ്കിൽ നിർബന്ധിതവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അങ്ങനെ ചെയ്യട്ടെ. എന്തായാലും തൊഴിൽ – ഹിന്ദി വാദത്തിൽ കഴമ്പൊന്നുമില്ലെന്ന് ഈ ഒറ്റക്കാര്യത്തിൽ നിന്ന് വ്യക്തമാണ്. ഫ്രാൻസിലെ ആശുപത്രിയിൽ നഴ്സിംഗ് ജോലിക്കു പോയിട്ട് എനിക്ക് മലയാളത്തിനു പുറമെ ഹിന്ദി കൂടിയറിയാം എന്ന് അവകാശപ്പെട്ടിട്ട് കാര്യമൊന്നുമില്ലല്ലോ.
ഇനി അമിത്ഷായുടെ ഹിന്ദി പ്രസ്താവനയിലേക്ക് വരാം. ഏതെങ്കിലും ഭാഷ പഠിക്കണോ വേണ്ടേ എന്നുള്ളതല്ല അതിലെ തർക്ക വിഷയം. ഭാഷ പഠിച്ചാലുള്ള ഗുണഗണങ്ങൾ വിവരിച്ച് അമിത്ഷായെ വെള്ളപൂശാൻ നോക്കുന്നവർ ശ്രമിക്കുന്നത് ഇത് ഭാഷ പഠിക്കണോ വേണ്ടേ എന്ന തർക്കമാണെന്ന് വരുത്തിത്തീർക്കാനാണ്. അതല്ല ഇവിടത്തെ പ്രശ്നം. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിൽ ഒരു ഭാഷയെ മറ്റു ഭാഷകളുടെ മേൽ ഉത്കൃഷ്ട സ്ഥാനം നൽകി പ്രതിഷ്ഠിക്കുന്നു എന്നതാണ്. ഭരണഘടന പ്രകാരം ഇന്ത്യയ്ക്ക് ഒരു രാഷ്ട്രഭാഷയോ ദേശീയ ഭാഷയോ ഇല്ല. അതങ്ങനെ വെറുതെ ഇല്ലാതായതൊന്നുമല്ല. വൈജാത്യങ്ങളിൽ ജീവിക്കുന്ന ജനവിഭാഗങ്ങളെ മുഴുവൻ ആ വ്യത്യാസങ്ങൾക്കപ്പുറത്ത് ഒന്നായി കാണുന്നതാണ് ഇന്ത്യൻ ഭരണഘടന. അതായത് ഇന്ത്യയിലെ ജനങ്ങൾ സംസാരിക്കുന്ന എല്ലാ ഭാഷകളും ഇവിടത്തെ ദേശീയ ഭാഷകളോ രാഷ്ട്രീയ ഭാഷകളോ ആണ്.
ഈ രാജ്യത്ത് ജീവിക്കുന്ന ഹിന്ദിക്കാരൻ മാത്രമല്ല, ബംഗാളിയും മറാത്തിയും ഗുജറാത്തിയും കന്നഡികനും തെലുങ്കനും തമിഴനും മലയാളിയുമെല്ലാം ‘ഇന്ത്യൻ നാഷണൽ’ എന്ന വിശേഷണത്തിന് അർഹരാണ്. ഭാഷയുടെ എന്നല്ല ഒരു വ്യത്യാസത്തിന്റയും അടിസ്ഥാനത്തിൽ ആരെയും മാറ്റി നിർത്തുകയോ രണ്ടാം തരക്കാരായി കാണുകയോ ചെയ്യുന്നില്ല. എന്നാലിപ്പോൾ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി കൂടിയായ ബിജെപി ദേശീയ അദ്ധ്യക്ഷൻ പറയുന്നത് ഭാഷയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ദേശീയതയെ ഒന്നാംതരവും രണ്ടാംതരവുമായി വേർതിരിക്കണമെന്നാണ്. ഹിന്ദി അറിയുന്നവരെല്ലാം ഒന്നാംതരക്കാരും അറിയാത്തവർ രണ്ടാം തരക്കാരും. അപ്പോൾ ഹിന്ദി മേഖലയിൽ ജനിച്ചു വളർന്നവരെല്ലാം ജന്മം കൊണ്ടു തന്നെ ഒന്നാംതരം ‘ഇന്ത്യൻ നാഷണൽസ്’ ആവാൻ യോഗ്യത നേടിയവരും ഹിന്ദി മേഖലയിലുള്ളവർ അത് പഠിച്ചുണ്ടാക്കേണ്ടവരും ആയി മാറും.
ബ്രാഹ്മണർ ജന്മം കൊണ്ട് തന്നെ ആദരണീയരാണന്ന് പറഞ്ഞ ലോക്സഭാ സ്പീക്കറും ഇതേ അമിത്ഷായുടെ പാർട്ടിയിൽ തന്നെയാണല്ലോ. ആര്യ ജനവിഭാഗമെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഉത്തരേന്ത്യൻ ജനതയ്ക്ക് ഹിന്ദി ഇതര മേഖലയിലെ ദ്രാവിഡ ജനതയോട് പണ്ടു മുതലേ ഒരു പുച്ഛമുണ്ട്. ‘സൗത്ത്’ എന്നും ‘മദ്രാസി’യെന്നുമൊക്കെയുള്ള വിളിയിൽ വർഷങ്ങളായി നിറയുന്ന പുച്ഛം. അമിത്ഷാ അത് വേറെ ഒരു ഭാഷയിൽ പറഞ്ഞു എന്നേയുള്ളൂ. ഇത്തരം വംശീയതകളെ ഇല്ലാതാക്കുകയാണ് പരിഷ്കൃത സമൂഹം ചെയ്യേണ്ടതെങ്കിലും അത് കൂടുതൽ ശക്തമാക്കുകയാണ് ഫാസിസ്റ്റുകളുടെ ആവശ്യം. ഫാസിസ്റ്റ് വാഴ്ചയുടെ കെടുതികളിൽ നിന്ന് ജനശ്രദ്ധതിരിച്ച് അവരുടെ അധികാരം നിലനിർത്താൻ അതാവശ്യമാണ്. ലോകത്തെന്നും ഫാസിസ്റ്റുകൾ അങ്ങനെയായിരുന്നു. അപ്പോൾ പിന്നെ ഇവിടെ മാത്രം മാറ്റം പ്രതീക്ഷിക്കേണ്ട കാര്യമില്ലല്ലോ. അതുകൊണ്ടു തന്നെയാണ് സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യം നട്ടം തിരിയുമ്പോൾ, ഒട്ടും പ്രസക്തമല്ലാത്ത ഒരു തർക്ക വിഷയം രാജ്യത്തിന്റെ ആഭ്യന്ത്രമന്ത്രി തന്നെ ജനങ്ങൾക്കു മുന്നിലേക്കിട്ടു തരുന്നത്.
ഇതിനു തൊട്ടുപിറകെത്തന്നെ ബഹുകക്ഷി ജനാധിപത്യത്തിന്റെ ഫലപ്രാപ്തിയിലും സംശയം പ്രകടിപ്പിക്കുമ്പോൾ എല്ലാം അത്ര നിഷ്കളങ്കമോ യാദൃച്ഛികമോ അല്ല, ആസൂത്രിതമാണെന്ന് വ്യക്തമാവുകയാണ്. ഇന്ത്യയുടെ പാർലമെന്ററി ജനാധിപത്യത്തിന്റെ കാമ്പാണ് ബഹുകക്ഷി പ്രാതിനിധ്യം. ഏകാധിപത്യ നിലപാടുകൾക്കല്ലാതെ എല്ലാ ആശയങ്ങൾക്കും കാഴ്ചപ്പാടുകൾക്കും പ്രാതിനിധ്യം ലഭിക്കുന്ന ജനാധിപത്യ സമ്പ്രദായം നിലനിൽക്കേണ്ടത് ആവശ്യവുമാണ്. അതിനാണ് പ്രസിഡൻഷ്യൽ രീതി സ്വീകരിക്കാതെ പാർലമെന്ററി ജനാധിപത്യത്തിന്റെ വഴിയും പാർലമെന്റ് സുപ്രീമസിയും ഇന്ത്യ തെരഞ്ഞെടുത്തത്. എന്നാൽ ഈ പാർലമെന്ററി ജനാധിപത്യ സമ്പ്രദായം തന്നെ മാറ്റി പ്രസിഡൻഷ്യൽ രീതി കൊണ്ടുവരണമെന്നാഗ്രഹിക്കുന്ന ബിജെപിയുടെ ദേശീയ അദ്ധ്യക്ഷൻ ബഹുകക്ഷി ജനാധിപത്യത്തിന്റെ ഫലപ്രാപ്തിയിൽ സംശയമുന്നയിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാണ്. ആര്യഭാഷയ്ക്കും ആര്യവംശീയതയ്ക്കും പ്രാമുഖ്യം ലഭിക്കുന്ന, ഏകകക്ഷി/വ്യക്തി താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ കഴിയുന്ന ഫാസിസ്റ്റ് ഭരണം നിലനിൽക്കുന്ന രാജ്യം. ആ ലക്ഷ്യത്തിലേക്ക് തന്നെയാണവരുടെ നീക്കം.
Discussion about this post