കോംഗോ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ എബോള ബാധയില്‍ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. ഇവിടെ ഒരു വര്‍ഷത്തിനിടെ മൂവായിരത്തോളം പേര്‍ക്കാണ് എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വൈറസിനെ പ്രതിരോധിക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാവുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യ്തത് നോര്‍ത്ത് കിവു പ്രവിശ്യയിലാണ്. ഒരു വര്‍ഷത്തിനിടെ രണ്ടായിരത്തിലേറെ പേര് മരിച്ചതായും മൂവായിരത്തോളം പേര്‍ക്ക് എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതില്‍ 2,899 എണ്ണം സ്ഥിരീകരിച്ചതും 105 എണ്ണം രോഗസാധ്യതയുള്ളതുമാണ്.
പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് എബോള ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്. 2013 മുതല്‍ 2016 വരെ ഇവിടെ 11,000 ത്തിലേറെപ്പേര്‍ എബോള ബാധിച്ചു മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പടര്‍ന്ന് പിടിക്കുന്ന എബോളയെ ചെറുക്കാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടാവാത്തത് ജനങ്ങളില്‍ ഭീതി പടര്‍ത്തുന്നു. ഇതിനെ തടയാനുള്ള നടപടികളിലേക്ക് രാജ്യാന്തര സമൂഹം ഇടപെടണമെന്നും ലോകാരോഗ്യ സംഘടന അഭ്യര്‍ഥിച്ചു. ആഴ്ചയില്‍ ശരാശരി 80 പേര്‍ക്കു വീതം പുതുതായി രോഗം സ്ഥിരീകരിക്കുന്നുണ്ട്.
Discussion about this post