തിരുവനന്തപുരം: ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ കുടുംബത്തിനെതിരെ ഉൾപ്പടെ ആരോപണങ്ങൾ ഉന്നയിച്ച തൃത്താല എംഎൽഎ വിടി ബൽറാമിന് മറുപടിയുമായി എഎ റഹീം രംഗത്ത്. സ്കോൾ കേരളയുമായി ബന്ധപ്പെട്ട് പുതിയ തസ്തികകൾ സൃഷ്ടിച്ച് എഎ റഹീമിന്റെ സഹോദരിയടക്കമുള്ളവർക്ക് സ്ഥിരനിയമനം നൽകാനുള്ള ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് ബൽറാമിന്റെ ആരോപണം. ഇതിനു മറുപടിയുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് എഎ റഹീം.
സഹോദരി ഇങ്ങനെയൊരു ജോലി സ്ഥിരപ്പെട്ടത് തന്നോട് പറഞ്ഞിട്ടില്ലെന്നും എന്തോ അനർഹമായത് എന്റെ പെങ്ങൾക്ക് നേടിക്കൊടുക്കാൻ പോകുന്നുവെന്ന് തൃത്താലയിൽനിന്ന് വിളംബരം വന്നിരിക്കുന്നുവെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.
കേന്ദ്ര സർക്കാറിനെതിരെ എന്തെങ്കിലും പറഞ്ഞാൽ അനിഷ്ടമാകുമെന്ന് അറിയാമെന്നും മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസ്സേ അങ്ങയുടെ ആത്മരതി തുടർന്നാലും…എന്നും റഹീം കുറിപ്പിൽ പറയുന്നു.
എഎ റ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
തൃത്താല മഹാരാജാവിൻറെ വിളംബരത്തിന് നന്ദി.
എൻറെ സഹോദരിയ്ക്ക് ജോലി സ്ഥിരപ്പെടുത്തിപ്പോലും… ഏതായാലും സഹോദരി എന്നോട് പറഞ്ഞില്ല. എന്തോ അനർഹമായത് ഞാൻ ഇടപെട്ട് എൻറെ പെങ്ങൾക്ക് നേടിക്കൊടുക്കാൻ പോകുന്നു എന്ന് തൃത്താലയിൽ നിന്നും ഒരു വിളംബരം വന്നിരിക്കുന്നു. രാജാവിൻറെ കൂലിക്കാർ വാട്സാപ്പ് വഴി ഓവർടൈം പണിയെടുത്തു ടി വിളംബരം നാട്ടാരെ അറിയിക്കാൻ നന്നായി പണിയെടുക്കുന്നുമുണ്ട്. കാര്യങ്ങൾ നന്നായി നടക്കട്ടെ.
പിന്നെ,’വർഗീയത വേണ്ട, ജോലി മതി’ എന്ന മുദ്രാവാക്യത്തോട് താങ്കൾക്ക് തോന്നുന്ന അലർജി എനിക്ക് മനസ്സിലാക്കാനാകും. കാരണം ഇത് കേന്ദ്രസർക്കാരിനെതിരായ മുദ്രാവാക്യമാണല്ലോ. വർഗീയതയ്ക്കെതിരെ ആരെന്ത് പറഞ്ഞാലും മഹാരാജാവിന് അനിഷ്ടമാകുമെന്നും അറിയാം. മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസ്സേ അങ്ങയുടെ ആത്മരതി തുടർന്നാലും….
Discussion about this post