നിലമ്പൂർ: അപ്രതീക്ഷിതമായെത്തിയ പേമാരി എല്ലാം കൊണ്ടുപോയതിന്റെ നടുക്കത്തിലാണ് ഇപ്പോഴും നിലമ്പൂർ നിവാസികൾ. അന്നുവരെ സ്വരുക്കൂട്ടിവെച്ച സമ്പാദ്യവും സ്നേഹിച്ച ഉറ്റവരേയും വളർത്തുമൃഗങ്ങളേയും നഷ്ടപ്പെട്ട അവർ സുരക്ഷിത താവളം തേടി ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. ഇതിനിടെ ഇത്തരത്തിൽ പ്രളയത്തിൽ പെട്ടുപോയെങ്കിലും പരസ്പരം സഹായിച്ച് രക്ഷപ്പെട്ട കഥയാണ് നിലമ്പൂർ നെടുംങ്കയം ആദിവാസി കോളനിയിലെ ജാനകിയമ്മയുടെ 47 ആടുകൾക്ക് പറയാനുള്ളത്.
ഈ ആടുകൾക്ക് രക്ഷയായത് ജാനകിയമ്മ തന്നെ വളർത്തിയ അഞ്ച് നായകളായിരുന്നു. നാലു ദിവസങ്ങളോളമാണ് കോളനിയിൽ വെള്ളം കയറിയത്. വെള്ളം കയറിത്തുടങ്ങിയപ്പോൾ ജാനകിയമ്മയും കുടുംബവും വീട്ടിൽ നിന്നും മാറി താമസിച്ചിരുന്നു. പക്ഷേ പോകുന്നതിന് മുമ്പ് ആടുകളെയും പട്ടികളെയും കൂട്ടിൽ നിന്നും അഴിച്ചുവിടാൻ അവർ മറന്നില്ല.
വെള്ളം കയറിത്തുടങ്ങിയതോടെ പട്ടികൾ ആടുകൾക്ക് വഴികാട്ടിയായി ഉയർന്ന പ്രദേശത്തേക്ക് നയിച്ചു. ചെറിയ ആട്ടിൻ കുട്ടികളെ നായ്ക്കൾ കടിച്ചെടുത്ത് വെള്ളമില്ലാത്തിടത്തേക്ക് എത്തിച്ചു. അങ്ങനെ പരസ്പരം തുണയായി ജീവൻ നഷ്ടപ്പെടാതെ നോക്കി മനുഷ്യർക്ക് മാതൃകയായിരിക്കുകയാണ് ഈ ആടുകളും പട്ടികളും.
തന്റെ വളർത്തുനായകൾ ആടുകളെ ആക്രമിക്കില്ലെന്ന് തങ്ങൾക്ക് ഉറപ്പായിരുന്നു. അവരെ സംരക്ഷിക്കുമെന്നു തന്നെയാണ് കരുതിയതെന്നും അതുതന്നെ നടന്നുവെന്നും ജാനകിയമ്മയുടെ മകൻ കലേഷ് പറഞ്ഞതായി ദി ഹിന്ദു പത്രം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post