തിരുവനന്തപുരം: ഓണത്തിനു മുമ്പ് സംസ്ഥാനത്തെ പ്രളയബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായം നൽകാൻ മന്ത്രിസഭാ തീരുമാനം. സെപ്തംബർ ഏഴിനകം കൊടുത്തു തീർക്കാനാണ് ഇന്നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ മേൽനോട്ടത്തിലായിരിക്കും നേരത്തേ പ്രഖ്യാപിച്ച 10000 രൂപ സഹായധനം നൽകുക. ജീവനക്കാരിൽ നിന്നും ഒരുമാസത്തെ ശമ്പളം സാലറി ചലഞ്ച് വഴി പിരിച്ചെടുക്കേണ്ടതില്ലെന്നും മന്ത്രിസഭ തീരുമാനിച്ചു.
പഞ്ചായത്ത് സെക്രട്ടറിയുടേയും വില്ലേജ് ഓഫീസറുടേയും നേതൃത്വത്തിൽ പ്രളയബാധിതരുടെ പട്ടിക തയ്യാറാക്കി പരിശോധന നടത്തിയ ശേഷം മാത്രമേ അർഹരായവരെ തെരഞ്ഞെടുക്കാവൂ എന്നായിരുന്നു കഴിഞ്ഞ മന്ത്രിസഭയുടെ തീരുമാനം. എന്നാൽ എത്ര ദിവസത്തിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കണമെന്ന് നിർദേശിച്ചിട്ടില്ലായിരുന്നു. ജില്ലാടിസ്ഥാനത്തിൽ മന്ത്രിമാരുടെ മേൽനോട്ടത്തിലായിരിക്കും അർഹതപ്പെട്ടവരുടെ പട്ടിക തയ്യാറാക്കുക. ഇതിന് മന്ത്രിമാർ നേരിട്ടെത്തി നിർദേശങ്ങൾ നൽകണമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
മറ്റ് തീരുമാനങ്ങൾ
*കഴിഞ്ഞ തവണ ചെയ്തതുപോലെ സാലറി ചലഞ്ച് വഴി ഒരുമാസത്തെ ശമ്പളം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകേണ്ടതില്ല. എന്നാൽ ഉത്സവബത്തയുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ബോണസ് പഴയപടി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
*ഓണാഘോഷം ചെലവുചുരുക്കി നടത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രാദേശിക കലാകാരന്മാർക്ക് സഹായകരമാണ് ഓണാഘോഷം. അതിനാൽ കഴിഞ്ഞ തവണ ഓണാഘോഷം നിർത്തിവെച്ചതുപോലുള്ള കർശന നടപടിയിലേക്ക് പോകേണ്ടതില്ലെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.
Discussion about this post