തിരുവനന്തപുരം: മുമ്പ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പരിചയമില്ലാത്ത, നാല് പേർക്ക് പുതു ജീവൻ സമ്മാനിച്ച് കൊല്ലം കരിക്കോട് സ്വദേശി അഖിലേഷ് യാത്രയായി. കണ്ണും കരളും വൃക്കകളുമാണ് വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അഖിലേഷ് പകുത്ത് നൽകിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് വാഹനാപകടത്തിൽ അഖിലേഷിന് ഗുരുതരമായി പരിക്കേറ്റത്. കൊല്ലം കല്ലുംതാഴത്തിനു സമീപം പാൽക്കുളങ്ങര ക്ഷേത്രത്തിനടുത്തുവച്ച് അഖിലേഷ് യാത്ര ചെയ്തിരുന്ന ബൈക്കും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്കമരണം സംഭവിച്ചു. തുടർന്നാണ് അവയവദാനത്തിന് ബന്ധുക്കൾ സമ്മതമറിയിക്കുകയായിരുന്നു.
ചിത്രകലയിലും ബോഡി ബിൽഡിങിലും തൽപരനായ അഖിലേഷ്, കൊല്ലം കരിക്കോട് അഭിലാഷ് ഭവനിൽ ഉല്ലാസിന്റെയും അനിതയുടെയും മകനാണ്. ചായക്കൂട്ടിനൊപ്പമുള്ള അഖിലേഷിന്റെ യാത്രകൾക്ക് അച്ഛനും അമ്മയും സഹോദരനും എന്നും പിന്തുണ മാത്രമെ നൽകിയിരുന്നുള്ളൂ. കുടുംബം ഒന്നടങ്കം പിന്തുണ നൽകിയിരുന്നു. സിനിമയിൽ സ്റ്റോറി ബോർഡ് ചെയ്തും അഖിലേഷ് പേരെടുത്തിരുന്നു.
സംസ്ഥാന സർക്കാരിന്റെ മസ്തിഷ്ക മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി വഴിയാണ് അവയവ കൈമാറ്റം നടന്നത്. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും കോർണിയ കണ്ണാശുപത്രിയിലും ദാനംചെയ്തു. മകന്റെ വിയോഗത്തിൽ പിടയുമ്പോഴും മറ്റൊരാൾക്കായി തന്റെ മകന് അവസാനമായി ചെയ്യാൻ കഴിയുന്ന പുണ്യപ്രവർത്തിക്ക് സമ്മതമറിയിച്ച് ഈ മാതാപിതാക്കൾ നന്മയുടെ നേർക്കാഴ്ചയായി.
Discussion about this post