തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ കൃത്യമായി ജോലിചെയ്തില്ലെങ്കിൽ സർക്കാരിന് ഇടപെടേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടേറിയേറ്റിലെ നിയമ, ധനകാര്യ വകുപ്പുകളിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.
ജനജീവിതം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നവരായി ജീവനക്കാർ മാറണം. ഫയലുകളിൽ അതിവേഗം തീരുമാനമെടുക്കാനാകണം. ഫോൺ, ഇ- മെയിൽ മുഖേനെ വകുപ്പുകളിൽനിന്ന് വിവരം തേടി പ്രശ്നങ്ങൾ എളുപ്പം പരിഹരിക്കുന്ന നിലയിൽ ചിന്ത വികസിക്കണം. ഫയലുകൾ പ്രാധാന്യം അനുസരിച്ച് തീർപ്പാക്കി പോകണം. എവിടെയാണ് മുൻഗണന നൽകേണ്ടത് എന്നതിനെപ്പറ്റി കൃത്യമായ ധാരണ വേണം. ജോലിയിൽ ഏറ്റക്കുറച്ചിൽ പരിഹരിക്കുന്ന രീതിയിൽ ക്രമീകരിക്കാൻ പഠനം നടത്തും. ഇതിന് ജീവനക്കാരുടെ സഹകരണം വേണം.
വിവിധ പദ്ധതികൾ മുന്നിലെത്തുമ്പോൾ അവ സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രദ്ധ നൽകണം. ദ്രുതഗതിയിൽ കാര്യങ്ങൾ നടന്നാൽ വലിയതോതിൽ നിക്ഷേപസാധ്യത ഉണ്ടാകും.
ഒപ്പമുള്ള ജീവനക്കാരെക്കൂടി കാര്യക്ഷമമാക്കാനുള്ള ഇടപെടൽ വേണം. അത്തരം ഇടപെടലിന് തടസ്സമായി നിൽക്കുന്നതിനെ വകവച്ചുകൊടുക്കരുത്. ഇത്തരത്തിൽ ഇടപെടാത്തതാണ് ഫയലുകൾ കെട്ടിക്കിടക്കാൻ ഇടയാക്കുന്നത്. നിങ്ങളിൽ നിക്ഷിപ്തമായ അധികാരവും ഉത്തരവാദിത്തവും നിറവേറ്റി നിയന്ത്രിക്കുന്ന മേഖലയെ നയിക്കാനുള്ള ആർജവവും കരുത്തുമാണ് പ്രകടിപ്പിക്കേണ്ടത്. അത്തരം പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകും.
ഡെപ്യൂട്ടേഷൻ രണ്ടാംകിട ഏർപ്പാടാണെന്ന ധാരണ തിരുത്തണം. മർമപ്രധാനസ്ഥാനങ്ങളിൽ പ്രവർത്തിക്കാനുള്ള സന്നദ്ധത എല്ലാവർക്കുമുണ്ടാകണം. ഇ- ഓഫീസ് സംവിധാനം അടക്കമുള്ള സംവിധാനങ്ങൾ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പ്രയോജനപ്പെടുത്തണം. ഓരോ വകുപ്പിന്റെയും വെബ്സൈറ്റിൽ അതത് വകുപ്പിൽ എത്ര ഫയലുകൾ ബാക്കിയുണ്ടെന്ന് അപ്ഡേറ്റ് ചെയ്യാനുള്ള സാധ്യത പരിശോധിക്കണം. ജനങ്ങൾ വിവരങ്ങളറിയാൻ സന്ദർശിക്കുമ്പോൾ അവരെ ഫയലിന്റെ സ്ഥിതി എന്തെന്ന് ബോധ്യപ്പെടുത്താനാകണം. ഫയലുകൾ മലയാളത്തിൽ കൈകാര്യംചെയ്യാൻ ബോധപൂർവമായ ശ്രമം വേണം. നമ്മുടെ സംവിധാനങ്ങളെ കാര്യക്ഷമവും കാലാനുസൃതവുമാക്കാൻ സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രിമാരായ ടിഎം തോമസ് ഐസക്, എകെ ബാലൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post