ന്യൂഡൽഹി: ഒരുവർഷത്തിനിടെ രാഷ്ട്രീയ പാർട്ടികളുടെ ആസ്തികളിൽ ഉണ്ടായ വർധനവ് പുറത്തുവിട്ട് എഡിആർ. ആസ്തിയുടെ കാര്യത്തിൽ പാർട്ടികളിൽ കാര്യമായ വർധനവുണ്ടായത് ബിജെപിക്ക് മാത്രമെന്നാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്. 2017-18 സാമ്പത്തിക വർഷം ബിജെപിയുടെ ആകെ ആസ്തിയിൽ 22.27 ശതമാനം വർധനവുണ്ടായെന്നാണ് റിപ്പോർട്ട്. രാജ്യത്തെ ഏഴ് രാഷ്ട്രീയപാർട്ടികളുടെ ആസ്തിവിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പാർട്ടികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ, നിക്ഷേപങ്ങൾ, ബാധ്യതകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട്.
2016-17 സാമ്പത്തിക വർഷത്തിൽ 1213.13 കോടി രൂപയുടെ സ്വത്തുക്കളാണ് ബിജെപിക്കുണ്ടായിരുന്നത്. അടുത്ത സാമ്പത്തികവർഷം ഇത് 1483.35 കോടിയായി ഉയർന്നു. ബിജെപിക്ക് പുറമേ തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, സിപിഎം, സിപിഐ എന്നീ പാർട്ടികളുടെ ആസ്തികളും വർധിച്ചിട്ടുണ്ട്. അതേസമയം, കോൺഗ്രസിന്റെയും എൻസിപിയുടെയും സ്വത്തുക്കളിൽ ഇക്കാലയളവിൽ കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.
2016-17-ൽ 854.75 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കോൺഗ്രസിന് തൊട്ടടുത്ത സാമ്പത്തിക വർഷം ആസ്തികളിൽ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. 2017-18 വർഷം 724.35 കോടി രൂപയാണ് കോൺഗ്രസിന്റെ ആസ്തി. 15.26 ശതമാനത്തിന്റെ കുറവ്. എൻസിപിയുടെ ആസ്തിയിൽ 16.39 ശതമാനത്തിന്റെ കുറവുണ്ടായെന്നും എഡിആർ റിപ്പോർട്ടിൽ പറയുന്നു. 2016-17 സാമ്പത്തിക വർഷത്തിൽ 11.41 കോടിയുടെ ആസ്തിയുണ്ടായിരുന്ന എൻസിപിക്ക് 2017-18 വർഷമായപ്പോൾ 9.54 കോടി മാത്രമാണ് ആസ്തി.
ഇടതുപക്ഷത്തിന്റെ കാര്യത്തിലും ആസ്തിയിൽ നേരിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ ആകെ ആസ്തിമൂല്യം 2016-17 സാമ്പത്തിക വർഷത്തിലെ 463.76 കോടിയിൽ നിന്നും അടുത്തവർഷം 482.1 കോടിയായി ആസ്തി ഉയർന്നിട്ടുണ്ട്. തൃണമൂൽ കോൺഗ്രസിന്റേത് 26.25 കോടിയിൽനിന്ന് 29.1 കോടിയായും ബിഎസ്പിയുടേത് 680.63 കോടിയിൽനിന്ന് 716.72 കോടി രൂപയായും ഉയർന്നു.
Discussion about this post