ആലപ്പുഴ: മതിലുകളിൽ പോസ്റ്റർ ഒട്ടിക്കുന്നതിന് വൻതുക പ്രതിഫലം വാഗ്ദാനം ചെയ്ത് ഒരു കമ്പനി. പോസ്റ്റർ ഒട്ടിക്കുന്നതിന് താമസ സൗകര്യവും പ്രതിഫലത്തോടൊപ്പം നൽകുമെന്ന് അറിയിച്ചാണ് ആലപ്പുഴയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മുഴുവൻ സമയ ജോലിയായതിനാലാണ് വൻതുക പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് വിവരം. ഇരുചക്രവാഹനം വേണമെന്ന നിബന്ധനയും ജോലിക്കായി നിഷ്കർഷിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായാണ് വൈദ്യുതി പോസ്റ്റുകളിലും മതിലുകളിലും ജോലി ഒഴിവ് സംബന്ധിച്ച പോസ്റ്ററുകൾ കണ്ടുതുടങ്ങിയത്. പതിനെട്ടായിരം രൂപയും താമസ സൗകര്യവുമാണ് ജോലിക്ക് പ്രതിഫലം. ഗ്യാസ് സ്റ്റൗ വീട്ടിൽ വന്ന് നന്നാക്കിക്കൊടുക്കുന്ന കമ്പനിയുടെ പരസ്യമാണ് ഒട്ടിക്കേണ്ടത്. എ ഫോർ സൈസിലുള്ള 800 പോസ്റ്ററുകൾ ഒരു ദിവസം ഒട്ടിക്കണം. ഒരു ഏരിയയിൽ രണ്ട് ഷിഫ്റ്റായിട്ടാണ് ജോലി. ഒട്ടിച്ചതൊക്കെ കടലാസ് പോസ്റ്ററുകൾ ആയതിനാൽ തന്നെ അവ പെട്ടെന്ന് നശിച്ച് പോകും അപ്പോൾ തുടരെ തുടരെ ഒട്ടിക്കേണ്ടി വരും. അതിനാൽ ജോലി സ്ഥിരമാണെന്ന കാര്യത്തിൽ സംശയമില്ലെന്ന് കമ്പനി അധികൃതർ പറയുന്നു.
പരസ്യം ഗ്യാസ് സ്റ്റൗ നന്നാക്കി കൊടുക്കുന്നവരുടേത് ആണെങ്കിലും ആലപ്പുഴയിലെ സിപിഐ ഓഫീസിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്ററൊട്ടിച്ച സംഭവവുമായി ഈ വാർത്തയെ കൂട്ടിക്കെട്ടി ട്രോൾ ഉണ്ടാക്കുകയാണ് സോഷ്യൽമീഡിയ.
Discussion about this post