പാട്ന: ബിഹാറില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്ന സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ എംപി ശത്രുഘ്നന്‍ സിന്‍ഹ. അഞ്ച് വര്‍ഷം മുന്‍പ് ബിഹാറിലെ ആരോഗ്യമേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്കിയ വാഗ്ദാനം പാലിക്കാന്‍ തയ്യാറാകാത്തതാണ് കുട്ടികളുടെ മരണനിരക്ക് കൂടാന്‍ കാരണമെന്ന് സിന്‍ഹ ആരോപിച്ചു.
2014 ല്‍ സംസ്ഥാനത്ത് എന്‍സിഫലൈറ്റിസ് ബാധയുണ്ടായപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് അദ്ദേഹം ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും റിസര്‍ച്ച് സെന്റര്‍ സ്ഥാപിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് സിന്‍ഹ ആരോപിച്ചു.
ഇപ്പോള്‍ ബിഹാറില്‍ ഉണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഹാര്‍ ആരോഗ്യമന്ത്രി രാജിവെക്കണമെന്നും ശത്രുഘ്നന്‍ സിന്‍ഹ ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കുന്നുണ്ടെന്നും സര്‍ക്കാരിന് ഇത് തടയാന്‍ ഒന്നും ചെയ്യാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ബിഹാറിലെ മുസാഫര്‍പുരില്‍ മസ്തിഷ്കജ്വരം ബാധിച്ച് നൂറോളം കുട്ടികളാണ് മരിച്ചത്. ശിശുമരണങ്ങള്‍ക്ക് അറുതിവരുത്തുന്നതിന് അടിയന്തിരമായി പ്രത്യേക കേന്ദ്ര സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. രോഗം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post