കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കാന്‍സറില്ലാത്ത കീമോതെറാപ്പിക്ക് വിധേയയാക്കിയ രജനി എന്ന വീട്ടമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുമുണ്ട്. ഇക്കാര്യം മുഖ്യമന്ത്രി നിയമസഭയെ അറിയിക്കുകയായിരുന്നു. ആലപ്പുഴ കുടശ്ശനാട് സ്വദേശി രജനിക്കാണ് സ്വകാര്യലാബിലെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ കീമോതെറാപ്പി ചെയ്തത്. പിന്നീട് പാതോളജി ലാബില്‍ നടത്തിയ പരിശോധന റിപ്പോര്‍ട്ടില്‍ കാന്‍സറില്ലെന്ന് ബോധ്യപ്പെട്ടിരുന്നു. ആര്സിസിയില്ഡ നടത്തിയ പരിശോധനയിലും കാന്‍സര്‍ കോശങ്ങളെ കണ്ടെത്താനായിരുന്നില്ല.
ഇതോടെ ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് കീമോയ്ക്ക് ഇരയാക്കപ്പെട്ട രജനി സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുകയായിരുന്നു. മാറിടത്തില്‍ മുഴ കണ്ടതിനെത്തുടര്‍ന്ന് ഫെബ്രുവരി 28-നാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളേജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലും നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പാതോളജി ലാബില്‍ നിന്നും പരിശോധനാഫലം വൈകുമെന്ന കാരണം പറഞ്ഞാണ് ആശുപത്രി അധികൃതര്‍ സ്വകാര്യ ലാബില്‍ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ സ്വകാര്യലാബില്‍ നിന്നും രജനിക്ക് അര്‍ബുദമാണെന്ന റിപ്പോര്‍ട്ട് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ ചികിത്സ തുടങ്ങുകയായിരുന്നു.
പിന്നീട്, മെഡിക്കല്‍ കോളേജ് പതോളജി ലാബിലെ റിപ്പോര്‍ട്ട് ലഭിച്ചത് ആദ്യ കീമോ തെറാപ്പിക്കുശേഷമാണ്. ഇതില്‍ കാന്സറില്ലെന്നായിരുന്നു കണ്ടെത്തല്‍. വീഴ്ച ബോധ്യപ്പെട്ടതോടെ ഡോക്ടര്‍മാര്‍ സ്വകാര്യലാബില്‍ നല്കിയ സാമ്പിള്‍ തിരികെവാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും കാന്‍സര്‍ കണ്ടെത്താനായില്ല. അതോടെ സാമ്പിളുകള്‍ തിരുവനന്തപുരം ആര്‍സിസിയില്‍ പരിശോധനയ്ക്കയച്ചു. അതിലും കാന്‍സര്‍ കണ്ടെത്താനായില്ല. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി മുഴ നീക്കുകയായിരുന്നു.
Discussion about this post