തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീടും പുരയിടവും ജപ്തിയാകുന്നതില്‍ മനംനൊന്ത് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഗൃഹനാഥന് ചന്ദ്രന്. കാനറാ ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടര്‍ന്നാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നും തന്റെ മകള്‍ വൈഷ്ണവി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും പിതാവ് ചന്ദ്രന് പറയുന്നു. വായ്പാ തിരിച്ചടവിനുള്ള രേഖയില്‍ മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങി. മകളും ഒപ്പിടണമെന്ന് കാനറാ ബാങ്ക് അധികൃതര്‍ നിര്‍ബന്ധിച്ചുവെന്നും ചന്ദ്രന് പറഞ്ഞു.
വായ്പാ തിരിച്ചടവിന് നിര്‍ബന്ധിച്ച് ബാങ്ക് അധികൃതര്‍ നിരന്തരം ഭാര്യ ലേഖയെ വിളിച്ചിരുന്നു. ലേഖയുടെ ഫോണില്‍ ഇതിന്റെ തെളിവുണ്ടെന്നും ചന്ദ്രന് ആരോപിച്ചു. അതേസമയം, ഇക്കാര്യങ്ങള്‍ ശരിവെയ്ക്കുന്നതാണ് കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ട്. ജപ്തി നടപടികളില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തില്‍, കാനറ ബാങ്ക് അധികൃതരുടെ ഭാഗത്തുനിന്നും അനാവശ്യ തിടുക്കമുണ്ടായെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ല കളക്ടര്‍ നല്‍കിയത്.
കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടുപേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് പറഞ്ഞു. എന്നാല്‍ വൈഷ്ണവിയുടെ അമ്മൂമ്മയുടെയും അയല്‍വാസിയുടെ മൊഴിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത മാരായമുട്ടം പോലീസ് ബാങ്ക് ഉദ്യോഗസ്ഥരെ പ്രതിയാക്കിയിട്ടില്ല. ബാങ്ക് ഉദ്യോഗസ്ഥരാണ് ആത്മഹത്യയിലേക്ക് കുടുംബത്തെ തള്ളിവിട്ടതെന്നാണ് ഇവരുടെ മൊഴി. തെളിവുകളുടെ അടിസ്ഥാനത്തില്‍ വകുപ്പുകള്‍ മാറ്റുമെന്നാണ് പോലീസ് പറയുന്നത്. ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്താല്‍ മാത്രമേ മൃതദേഹം നാട്ടില്‍ സംസ്കരിക്കുകയുള്ളൂ എന്നാണ് നാട്ടുകാരുടെ നിലപാട്.
Discussion about this post