കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനത്തില്‍ 253 പേരാണ് മരിച്ചത്. എന്നാല്‍ രമേശ് രാജു എന്ന ധീരനായ രക്തസാക്ഷിയുടെ സമയോചിതമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ മരണസംഖ്യ ഇരട്ടിയാകുമായിരുന്നു. ചാവേറിനെ തടഞ്ഞുനിര്‍ത്തി, 600 ഓളം പേരുടെ ജീവനുകളാണ് രമേശ് രാജു രക്ഷിച്ചത്.
ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ സിയോണ്‍ പള്ളിയില്‍ കുടുംബസമേതം പ്രാര്‍ഥിക്കാനെത്തിയതായിരുന്നു രമേശ്. രമേശിന്റെ ഭാര്യ കൃഷാന്തിനി ഈ ചര്‍ച്ചിലെ സണ്‍ഡേ സ്കൂള്‍ അധ്യാപികയാണ്. ക്ലാസ് കഴിഞ്ഞ് കുര്‍ബാന കൂടാന്‍ കയറുന്നതിന്റെ തൊട്ടുമുമ്പാണ് ഇവരുടെ മക്കള്‍ വിശക്കുന്നെന്ന് പറഞ്ഞത്. കൃഷാന്തിനി മക്കള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയി. രമേശ് കുടുംബത്തെ കാത്ത് പ്രാര്‍ത്ഥനാ ഹാളിന്റെ മുന്നില്‍ നിന്നു.
അപ്പോഴാണ് അപരിചിതനായ ഒരാള്‍ ഒരു ബാഗുമായി പള്ളിയിലേക്ക് കടക്കാന്‍ നോക്കുന്നത് രമേശിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉള്‍വിളി എന്നപോലെ രമേശ് അപരിചിതനെ തടഞ്ഞുകൊണ്ട് ആരാണെന്നും ബാഗില്‍ എന്താണെന്നും തിരക്കി. താനൊരു കാമറാമാനാണെന്നും പ്രാര്‍ഥന ചിത്രീകരിക്കാന്‍ വന്നതാണെന്നും ആ ചാവേര്‍ മറുപടി നല്കി. എന്നാല്‍ പള്ളിലച്ചന്റെ സമ്മതമില്ലാതെ ചിത്രീകരിക്കാന്‍ പാടില്ലെന്ന് പറഞ്ഞുകൊണ്ട് ഇരുവരും തമ്മില്‍ തര്‍ക്കമായി. കൂടാതെ അപരിചിതനെ പള്ളിയിലേക്ക് കടക്കാന്‍ അനുവദിച്ചുമില്ല.
പെട്ടെന്നാണ് വലിയൊരു ശബ്ദത്തോടെ അവിടെ പൊട്ടിത്തെറിയുണ്ടായത്. രമേശിന്റെ ഭാര്യയും മക്കളും പള്ളിയിലേക്ക് വരുമ്പോള്‍ കേട്ടത് ആ പൊട്ടിത്തെറിയുടെ ശബ്ദമാണ്. പള്ളിയുടെ വിവിധ ഭാഗങ്ങളില്‍ തീപിടിച്ചു. സ്ഫോടനത്തില്‍ പരിക്കേറ്റവരെയൊക്കെ ആശുപത്രിയിലാക്കി. തന്റെ ഭര്‍ത്താവ് അവരുടെ കൂട്ടത്തില്‍ കാണുമെന്നാണ് കൃഷാന്തിന് കരുതിയത്. എന്നാല്‍ ചിന്നിച്ചിതറിയ ഭര്‍ത്താവിന്റെ മൃതദേഹമാണ് അവര്‍ക്ക് കാണാനായത്.
അതേസമയം രമേശിന്റെ സമയോചിതമായ ഇടപെടല്‍കൊണ്ട് രക്ഷപ്പെട്ടത് അറുന്നൂറോളം പേരുടെ ജീവനുകളാണ്. 28 പേരാണ് സിയോണ്‍ പള്ളിയില്‍ മരിച്ചത്. ശ്രീലങ്കയിലെ സിംഹള-തമിഴ് പുലി ആഭ്യന്തര കലാപത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കൃഷാന്തിനിക്ക് ജീവിതത്തിലുണ്ടായിരുന്ന കൂട്ടാണ് നഷ്ടമായിരിക്കുന്നത്.
Discussion about this post