കോട്ടയം: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്ത് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ഏഴുവയസുകാരന്റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ഏഴുവയസിനിടെ ആ കുരുന്ന് കടന്നുപോയ ദുരിതങ്ങളുടെ നേര്‍ക്കാഴ്ചയാവുകയായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പുറത്തുവിട്ട പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയോട്ടിക്ക് മുന്നിലും പിന്നിലും, ഇരുഭാഗങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. കുട്ടിയുടെ വാരിയെല്ലിനും പൊട്ടലേറ്റിരുന്നു. വീഴ്ചയില്‍ സംഭവിക്കാവുന്നതിനേക്കാള്‍ ഗുരുതരമായ പരിക്കുകള്‍ തലയ്ക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വൈകിട്ട് നാലരയോടെയാണ് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അഞ്ചു മണിയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആറരയ്ക്ക് പൂര്‍ത്തിയായി. കുട്ടിയുടെ തലയോട്ടിയില്‍ പിന്‍ഭാഗത്തായി പൊട്ടലേറ്റിരുന്നു. തലയുടെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും, ഇരുവശങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. കുട്ടിയുടെ വാരിയെല്ലിനും പൊട്ടലേറ്റിരുന്നു. തലയ്ക്കേറ്റ പരിക്കുകളാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടിലെ നിഗമനം. വീഴ്ചയില്‍ സംഭവിച്ചേക്കാവുന്ന പരിക്കുകളേക്കാള്‍ ഗുരുതരമാണ് തലയ്ക്കേറ്റ ക്ഷതം. ശരീരത്തില്‍ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി. വിവരങ്ങള്‍ ഫോറന്‍സിക് മേധാവി പോലീസിന് കൈമാറി. ഏഴുമണിയോടെ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടുമ്പന്നൂരിലെ അമ്മ വീട്ടിലെത്തിച്ചാണ് സംസ്കരിച്ചത്.
ഇന്നലെ ഉച്ചയോടെ 11.45നാണ് ജീവനുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിച്ച് കുട്ടി മരണത്തിന് കീഴടങ്ങിയത്. ഏഴ് ദിവസമായി വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടിയുടെ ആരോഗ്യനില വഷളാവുകയും കുടലിന്റേയും മറ്റും പ്രവര്‍ത്തനം മോശമാവുകയുമായിരുന്നു. 11.30 ഓടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചു. കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും ഡോക്ടര്‍ വ്യക്തമാക്കി. മാര്‍ച്ച് 28 നാണ് ഏഴ് വയസുകാരന് ക്രൂര മര്‍ദ്ദനമേല്‍ക്കുന്നതും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നതും. മര്‍ദ്ദനത്തില്‍ തലയോട്ടി പൊട്ടി തലച്ചോറ് പുറത്തുവന്നിരുന്നു.
അതേസമയം, കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച പ്രതി അരുണ്‍ ആനന്ദ് റിമാന്‍ഡിലാണ്. ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയേയും ഇളയ സഹോദരനേയും അരുണ്‍ ആനന്ദ് ലൈംഗികമായി പീഡിപ്പിച്ചതായും ഇയാള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു. ഇയാള്‍ക്കെതിരെ പോക്സോയും ചുമത്തിയിട്ടുണ്ട്.
Discussion about this post