തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് സെന്റര്‍ ഫോര്‍ ഇലക്ടല്‍ സ്റ്റഡീസിന്റെ (സിഇഎസ്) അഭിപ്രായ വോട്ടെടുപ്പ്. മറ്റ് സര്‍വേകള്‍ നല്കിയ സൂചനകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ചിത്രമാണ് സിഇഎസ് സര്‍വേയില്‍ തെളിയുന്നത്. എല്‍ഡിഎഫിന് 9 മുതല്‍ 12 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. യുഡിഎഫിന് സാധ്യത 8 മുതല്‍ 11 വരെ സീറ്റുകളിലാണ്. ബിജെപി ഇക്കുറിയും കേരളത്തില്‍ അക്കൗണ്ട് തുറക്കില്ല.
എല്‍ഡിഎഫിന് 40.3 ശതമാനവും യുഡിഎഫിന് 39 ശതമാനവും വോട്ട് ലഭിക്കുമെന്നാണ് സര്‍വേയില്‍ വെളിപ്പെട്ടത്. ബിജെപി 15.5% വോട്ട് നേടുമെന്ന് പ്രതീക്ഷിക്കുന്നു. വോട്ടിങ് ശതമാനം സംബന്ധിച്ച കണക്കില്‍ ഒന്നു മുതല്‍ രണ്ട് ശതമാനം വരെയുള്ള വ്യതിയാനം സംഭവിക്കാമെന്നും വിലയിരുത്തപ്പെടുന്നു.
സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നതിന് മുമ്പ് ഫെബ്രുവരി 2, 3, 4 തീയതികളില്‍ നടത്തിയ സര്‍വേയുടെ ഫലമാണിത്. ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കേരളത്തില്‍ ഏറ്റവും വലിയ സാംപിളുകളെ അധികരിച്ച് നടത്തിയ സര്‍വേയാണിത്. 20 ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചിരുന്നു. മൊത്തം 480 ബൂത്തുകളില്‍ നിന്നായി 12,000 വോട്ടര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.
ശബരിമല വിഷയത്തില്‍ ബിജെപിക്ക് ആനുകൂല്യം നല്കിയ വോട്ടര്‍മാര്‍പോലും കേന്ദ്രസര്‍ക്കാരിന്റെ പ്രകടനത്തോട് അതൃപ്തി രേഖപ്പെടുത്തി. നോട്ട് നിരോധനം ഉള്‍പ്പെടെയുള്ള സാമ്പത്തിക സമീപനങ്ങളോട് വോട്ടര്‍മാര്‍ക്ക് പൊതുവെ വിയോജിപ്പാണുള്ളത്. മോഡിയുടെ പ്രഭാവത്തിന് കേരളത്തില്‍ മങ്ങലേല്‍ക്കുന്നതായും സര്‍വേയില്‍ കണ്ടു.
സംസ്ഥാന സര്‍ക്കാരിന്റെ കാര്യത്തില്‍ ജനങ്ങള്‍ക്ക് എതിര് വികാരമില്ല. അതേപോലെ പ്രളയം നേരിട്ട രീതി, വിദ്യാഭ്യാസ-ആരോഗ്യ വികസനമേഖലയിലെ സമീപനം, ന്യൂനപക്ഷ-ദുര്‍ബല വിഭാഗങ്ങളോടുള്ള നയം എന്നിവയില്‍ സംസ്ഥാന സര്‍ക്കാരിനോട് താല്പര്യം പ്രകടിപ്പിക്കുകയാണ് പൊതുവെ വോട്ടര്‍മാര്‍. മോഡിക്കെതിരേ നില്‍ക്കാനുള്ള കെല്‍പ്പ് രാഹുല്‍ ഗാന്ധിക്കുണ്ടെന്ന പ്രതീതിയാണ് കോണ്‍ഗ്രസിന് പ്രധാനമായും സഹായകരമാകുന്ന ഘടകം എന്നും സിഇഎസ് സര്‍വേയില്‍ കണ്ടെത്തി.
2000 മുതല്‍ തെരഞ്ഞെടുപ്പ് പഠന വിശകലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സിഇഎസ്. കേരളത്തിലെ വിവിധ തെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച് സിഇഎസ് നടത്തിയ സര്‍വേകള്‍ ശരിയായിരുന്നു. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സിഇഎസ് പ്രവചനം പോലെ തന്നെയായിരുന്നു.
Discussion about this post