തിരുവനന്തപുരം: കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച മോറട്ടോറിയത്തിന് ബാങ്കേഴ്സ് സമിതിയുടെ അംഗീകാരം. ഡിസംബര്‍ 31 വരെയുള്ള കര്‍ഷകരുടെ എല്ലാ ലോണുകളുടെയും മോറട്ടോറിയം നീട്ടിയതിന് ബാങ്കുകള്‍ തത്വത്തില്‍ അംഗീകാരം നല്കി. ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കാനും ബാങ്കുകള്‍ തീരുമാനിച്ചു. അടുത്ത ഒരു വർഷത്തേക്ക് കർഷകരുടെ കാർഷിക, കാർഷികേതര വായ്പകളിൽ സർഫാസി നിയമം ചുമത്തില്ല. ഇതിനായി റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വാങ്ങാനും തീരുമാനമായി. കടാശ്വാസപരിധി രണ്ടു ലക്ഷമാക്കിയ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനത്തിനും ബാങ്കുകള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.
പഞ്ചായത്ത് തലങ്ങളിലും ഇനി കർഷകരുടെ യോഗം വിളിക്കാനും തീരുമാനമായിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരെയും കർഷകരെയും ഒന്നിച്ചിരുത്തി യോഗം നടത്തും. നേരത്തേ വായ്പ എടുത്തവർക്ക് പുതിയ വായ്പ നിഷേധിക്കരുതെന്നും ബാങ്കേഴ്സ് സമിതിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ പ്രളയസമയത്ത് കൃഷി നശിച്ച് ദുരിതത്തിലായ കര്‍ഷകര്‍ക്ക് നേരെ ബാങ്കുകള്‍ ജപ്തി നടപടികളുമായി മുന്നോട്ട് പോയിരുന്നു. ഈ സാഹചര്യത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കര്‍ഷകര്‍ക്ക് അനുകൂലമായി കാര്‍ഷിക വായ്പകള്‍ക്കും കാര്‍ഷികേതര വായ്പകള്‍ക്കും മോറട്ടോറിയം പ്രഖ്യാപിച്ചതും.
മുഖ്യമന്ത്രി പിണറായി വിജയനും കൃഷി മന്ത്രിയും പത്ത് ബാങ്കുകള്‍ ചേര്‍ന്ന സമിതിയുമായാണ് ഇന്ന് ചര്‍ച്ച നടത്തിയത്. അന്തിമ തീരുമാനം റിസര്‍വ് ബാങ്കിന്റെ അനുമതിക്ക് ശേഷമെന്ന് കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ മാധ്യമങ്ങളെ അറിയിച്ചു. ഈ മാസം 12-ന് സഹകരണമന്ത്രി ആർബിഐ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
Discussion about this post