രാജ്യത്ത് സിനിമകളുടെ സെന്‍സര്‍ഷിപ്പ് എന്ന പേരില്‍ ഇപ്പോള്‍ നടക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് മുതിര്‍ന്ന സിനിമാ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന്. സിനിമകളുടെ സെന്‍സര്‍ഷിപ്പ് നിരോധിക്കണം എന്നതാണ് തന്റെ അഭിപ്രായമെന്നും വാണിജ്യ സിനിമകള്‍ക്കുവേണ്ടിയാണ് സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചങ്ങനാശ്ശേരി സെന്റ് ജോസഫ് കോളേജ് ഓഫ് കമ്യൂണിക്കേഷനില്‍ ജോണ്‍ ശങ്കരമംഗലം സ്മാരക പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
വാണിജ്യ സിനിമകള്‍ക്ക് വേണ്ടിയാണ് സെന്‍സര്‍ഷിപ്പെന്ന തന്റെ വാദത്തെ സാധൂകരിക്കാന്‍ മോഹന്‍ലാല്‍ ചിത്രം ‘പുലിമുരുകന്റെ’ കാര്യമാണ് അദ്ദേഹം ഉദാഹരിച്ചത്. സാധാരണ ചിത്രങ്ങള്‍ ചെയ്യുന്നവരെയാണ് സെന്‍സര്‍ഷിപ്പ് ബാധിക്കുന്നത്. ഏതെങ്കിലും സീനില്‍ പൂച്ചയെ മറ്റോ കാണിക്കുന്നതിന് പോലും വിശദീകരണം ചോദിക്കുന്നവര്‍ ‘പുലിമുരുകന്’ എന്ന, പുലിയെ കൊല്ലുന്ന ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും ഇതില്‍ സാമ്പത്തിക തിരിമറി നടന്നിട്ടുണ്ടാകാമെന്നും അടൂര്‍ ഗോപാലകൃഷ്ണന് ആരോപിച്ചു.
ഇന്നത്തെ കാലത്ത് സിനിമ എത്രമാത്രം യാഥാര്‍ത്ഥ്യത്തില്‍ നിന്ന് അകന്നിരിക്കുന്നുവോ അത്രയും സാമ്പത്തിക വിജയം നേടുമെന്നതാണ് സ്ഥിതിയെന്നും ചെലവാകുന്ന തുകയും സിനിമയുടെ മേന്മയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യമെന്നും അടൂര്‍ പറഞ്ഞു. അതേ സമയം ആയിരം കോടിയുടെ സിനിമകള്‍ ആവശ്യമില്ലെന്നും അത്തരം സിനിമകള്‍ നിരോധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post