45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്ന് എന്‍എസ്എസ്ഒ റിപ്പോര്‍ട്ട്. 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മോഡി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് ബിസിനസ്സ് സ്റ്റാന്‍ഡേഡ് പത്രമാണ് പുറത്തുവിട്ടത്.
1972-73 വര്‍ഷത്തിനുശേഷം ഉണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് നോട്ടു നിരോധനത്തിന് ശേഷം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.2011-12 കാലത്തെ തൊഴിലില്ലായ്മ 2.2 ശതമാനമായിരുന്നു. മോഡിയുടെ നോട്ടു നിരോധനത്തിന് മുന്‍പും ശേഷവുമുളള കാലയളവിനെ കൃത്യമായി രേഖപെടുത്തുന്നതാണ് ദേശീയ സ്ഥിതിവിവര കമ്മീഷന്റെ റിപ്പോര്‍ട്ട്.
ഗ്രാമ പ്രദേശങ്ങളെ അപേക്ഷിച്ച് നഗരത്തിലാണ് തൊഴിലില്ലായ്മ കൂടുതല്‍. ഗ്രാമങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 5.3 ശതമാനമാണ്, നഗരങ്ങളിലേത് 7.8 ശതമാനവും. തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണവും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2017-18 ല്‍ ഗ്രാമങ്ങളിലെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 17.4 ശതമാനമാണ്, 2011-12 ല്‍ ഇത് 5.0 ശതമാനമായിരുന്നു. 2017-018 ല്‍ നഗരങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 18.7 ശതമാനവും സ്ത്രീകളുടേത് 27.2 ശതമാനവും ആണ്. 2011-012 ല്‍ യഥാക്രമം ഇത് 8.1 ശതമാനവും 13.1 ശതമാനവും ആയിരുന്നു.
ഗ്രാമങ്ങളില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 2017-18 ല്‍ 13.6 ശതമാനമാണ്, 2011-12 ല്‍ 4.8 ശതമാനവും.
തൊഴില്‍ നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടുമാസമായിട്ടും പ്രസിദ്ധീകരിക്കാത്തതില്‍ പ്രതിഷേധിച്ച് എന്‍എസ്എസ്ഒയില്‍ നിന്നും ഉദ്യോഗസ്ഥര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൊഴിലില്ലായ്മയെ കുറിച്ചുളള റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
നോട്ടു നിരോധനത്തിന് ശേഷമുളള തൊഴില്‍ നഷ്ടത്തെ കുറിച്ച് പ്രതിപാദിക്കുന്നതിനാലാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തി വെച്ചിരുന്നതെന്നുളള ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് റിപ്പോര്‍ട്ട്. കോടികണക്കിന് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അവകാശവാദം ഉന്നയിച്ച് ഭരണത്തിലേറിയ മോഡിക്കും എന്‍ഡിഎയ്ക്കും വന്‍ തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ് കേന്ദ്രം റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ തയ്യാറാകാതിരുന്നത്.
Discussion about this post