നമ്മുടെ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും മറക്കാന്‍ ആകാത്ത ചില ദുരിത
കഥകള്‍. ദുരിത നിമിഷങ്ങള്‍ ഒരിക്കലും നമ്മള് ഓര്‍ക്കാന്‍ പോലും ആഗ്രഹിക്കില്ല.
ആ കഠിനകാലങ്ങളിലെ വേദന ഇനിയൊരിക്കലും തിരിച്ചുവരരുതെന്ന് ആഗ്രഹിക്കുന്നവരാകാം ഭൂരിഭാഗം പേരും. എന്നാല്‍ താന്‍ അനുഭവിച്ച വേദന മറ്റുള്ളവരോട് പങ്കുവയ്ക്കുന്ന ചിലരുമുണ്ട്.
അത്തരത്തില്‍ ഷാനില്‍ മുഹമ്മദ് എന്ന ബിസിനസ്സുകാരന് ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
‘ പോറോട്ടയും പെയിന്റും കഴിച്ചിട്ടുണ്ടാ….? രണ്ടുകൊല്ലത്തോളം എന്റെ ജീവന് നിലനിര്‍ത്തിയ രാത്രി ഭക്ഷണമാണ്. ഐടിഐയില്‍ നിന്ന് ഓട്ടോമൊബൈല്‍ കോഴ്സ് പഠിച്ചു ഇറങ്ങി ഉടനെ തന്നെ, ജോലി തപ്പി എറണാകുളത്തെ കാറിന്റെയും ബൈക്കിന്റെയും വലിയ വാഹനങ്ങളുടെയൊക്കെ ഷോറൂമിലും സര്‍വീസ് സെന്ററുകളിലും അലഞ്ഞു നടന്ന കാലം ഉണ്ടായിരുന്നു. മെക്കാനിക് ട്രെയിനിയായി എവിടേലും കേറി പറ്റണം, നന്നായി പണിയൊക്കെ പഠിക്കണം. എന്നിട്ട് സീനിയര്‍ മെക്കാനിക് ആവണം. കുറെ കഴിഞ്ഞു സൂപ്പര്‍വൈസര്‍ ആവണം. പിന്നെ പിന്നെ സര്‍വീസ് മാനേജര്‍ വരെ ആവണം. അതായിരുന്നു അന്നത്തെ ജീവിതലക്ഷ്യം.
അതിന് എന്തും ചെയ്യാനും സഹിക്കാനും തയ്യാറായിരുന്നു അന്ന്. പോപ്പുലറിന്റെ ഹെവി വെഹിക്കിള്‍സ് ന്റെ സര്‍വീസ് സെന്ററില്‍ സെലെക്ഷന്‍ ആയപ്പോ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യായിരുന്നു. ടാറ്റ യുടെ വലിയ വാഹനങ്ങളുടെ സര്‍വീസ് എന്നെ സംബന്ധിച്ച് തികച്ചും പുതുമയുള്ള ലോകമായിരുന്നു. തൊടുപുഴയില്‍ ആയിരുന്നു ആദ്യ പോസ്റ്റിങ്ങ്. ആദ്യമായി വീട്ടില്‍ നിന്നും മാറി നില്ക്കുന്ന വിഷമവും പുതിയ ലോകവുമായുള്ള ഇണക്കക്കുറവും കുറച്ചൊന്നുമല്ല സങ്കടപ്പെടുത്തിയത്. 750 രൂപ ശമ്പളക്കാരനായി തൊടുപുഴയില്‍. അതായത് ഒരു ദിവസം 25 രൂപ. താമസം ഫ്രീ. പക്ഷെ ഭക്ഷണത്തിനു ഒരു ദിവസം 22 രൂപ മെസ്സില്‍ കൊടുക്കണം ( കഴിച്ചാലും കഴിച്ചില്ലെങ്കിലും). ഒരു തരത്തിലും കണക്ക് ടാലി ആവാത്ത കാലഘട്ടം. നല്ല മല്ല് പണി.
ഓവര്‍ടൈം ആയി പണിയെടുത്താല്‍ കിട്ടുന്ന മൂന്നു പൊറോട്ടയും കോഴിക്കാലും ആണ് ആകെ മനസ്സിന് സന്തോഷം നല്കുന്ന ആഹാരം. പക്ഷെ രാത്രി പത്തര വരെ പണി എടുക്കണം. വെളുപ്പിന് 2 മണി വരെ പണി എടുത്താല്‍ ഒരു 25 രൂപ കൂടി കിട്ടും. ഈ കാശുകിട്ടിയിട്ട് വേണം വീട്ടില്‍ ആഴ്ചയിലോ രണ്ടു ആഴ്ച കൂടുമ്പോഴോ പോയി വരാന്‍. രാവിലെ എട്ടരക്ക് തുടങ്ങുന്ന കരി ഓയിലിലും ഗ്രീസിലും കിടന്നുള്ള പണിയെടുക്കല്‍ ദിവസത്തിന്റെ അവസാനം ആവുമ്പോഴേക്കും ശാരീരികമായി വല്ലാതെ തളര്‍ത്തുമായിരുന്നു. ടാറ്റ 407 മുതല്‍ മിനി ലോറി, ബസ്, ടിപ്പര്‍, ടോറസ്, ട്രെയ്ലര് എല്ലാം ആയിരുന്നു അക്കാലത്തു കൂട്ടിന്.
വയറൊക്കെ കത്തി കരിഞ്ഞാണ് 8 മണിയാകുമ്പോഴേക്കും മെസ്സില്‍ എത്തുന്നത് . ഭക്ഷണം എന്ന പേരില്‍ വായില്‍ വെക്കാന്‍ കൊള്ളില്ലാത്ത സാധനം ഞങ്ങള്‍ എത്തുമ്പോഴേക്കും കഴിഞ്ഞിട്ടുമുണ്ടാകും. വര്‍ക്ഷോപ്പില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ നടന്നു വേണം മണിച്ചേട്ടന്റെ തട്ടുകടയില്‍ എത്താന്‍. ഞങ്ങളെ കാണുമ്പോഴേക്കും രണ്ടു പൊറോട്ടയും അതില്‍ ചുവന്ന വെള്ളം പോലത്തെ ഒരു ചാറും ( പെയിന്റ് ) അടിച്ചു ഞങ്ങള്‍ക്ക് നീട്ടും. 4 രൂപ വാങ്ങും. കഴിച്ചു കഴിഞ്ഞിട്ട്, വന്ന പോലെ 2 കിലോമീറ്റര്‍ തിരിച്ചു നടക്കും.
ഒരു ദിവസമല്ല, ഒരു മാസമല്ല, ഏതാണ്ട് രണ്ടു കൊല്ലം…. പക്ഷെ എന്നെങ്കിലും ഈ തൊഴില്‍ പഠിച്ചിട്ട് നേരത്തെ പറഞ്ഞ പോലെ സീനിയര്‍ മെക്കാനിക്, സൂപ്പര്‍ വൈസര്‍, അങ്ങനെ അങ്ങനെ ജീവിതം കരുപ്പിടിപ്പിക്കണം എന്നാണ് മനസ്സ് നിറയെ. ആരോടും ഒരു പരാതിയും ഇല്ല. കാരണം, എനിക്കറിയാം ഞാന്‍ എന്നെകിലും രക്ഷപെടും എന്ന്. എന്റെ കഷ്ടപ്പാട് ദൈവം എന്നെകിലും കാണാതെ പോകില്ല എന്ന് ഞാന്‍ എന്നോട് തന്നെ പറയുമായിരുന്നു. ഇതെല്ലാം ഇവിടെ പറയാന്‍ കാരണം, കഴിഞ്ഞ ഒരു മാസം ഒരുപാട് യുവാക്കളെയും യുവതികളെയും ഇന്റര്‍വ്യൂ ചെയ്തതില്‍ നിന്നും മനസ്സിലായ ചില കാര്യങ്ങള്‍ ഓര്‍ത്തിട്ടാണ്.
ജോലി വേണം, ശമ്പളം വേണം, ആനുകൂല്യങ്ങള്‍ വേണം, വലിയ ഫോണ്‍ വേണം, വല്യ ബൈക്ക് വേണം…. പക്ഷെ, ഇതുവരെ കോളേജില്‍ പോലും നേരാം വണ്ണം പഠിച്ചിട്ടില്ല, യാതൊരു ബേസിക് അറിവോ, അനുഭവ ജ്ഞാനമോ, കോമണ്‍ സെന്സെന്ന പറയുന്ന സാധനമോ അടുത്ത് കൂടി പോയിട്ടില്ല. ജീവിത ലക്ഷ്യം എന്നത് എന്താണെന്ന് പോലും അറിയില്ല. കാര്യമായി മെനക്കെടാനുള്ള താല്പര്യവും ആര്‍ക്കും ഇല്ല. മറ്റേതോ ലോകത്തുനിന്ന് പൊട്ടി വീണ പോലെ തോന്നി പലരോടും സംസാരിക്കുമ്പോ. സങ്കടം തോന്നി ആരാ ഇതിനൊക്കെ ഉത്തരവാദികള്‍ ? കാശിന്റെ വില അറിയാതെ വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളോ ? കാശ് വാങ്ങി വിദ്യാഭ്യാസം വ്യഭിചാരിക്കുന്ന സര്‍ക്കാരും കോളേജ് അധികൃതരോ മത്സരാധിക്യമുള്ള ഈ ലോകത്തില്‍ പോരടിച്ചു ജീവിക്കേണ്ടതാണെന്നു ഇനിയും മനസ്സിലാക്കാത്ത കുട്ടികളോ ? ഇങ്ങനെ പോയാല്‍ നമ്മുടെയെല്ലാം ബഹുമാനപ്പെട്ട അബ്ദുല്‍ കലാം സര് പറഞ്ഞ പോലെ ‘ഇന്ത്യയുടെ ശക്തി യുവാക്കളാണെന്ന് ‘ ഇനിയും കുറെ കാലം കൂടി പറയാന്‍ കഴിയുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Discussion about this post