തിരുവനന്തപുരം: ശബരിമലയില്‍ വീണ്ടുമെത്തിയ ആ 200 അക്രമികളെ ക്യാമറ തിരിച്ചറിഞ്ഞു. ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയില്‍ ഭക്തരായി എത്തിയ ആളുകളില്‍ 200 ലേറെ പേര് തുലാമാസ പൂജാവേളയില്‍ അവിടെ അക്രമത്തില്‍ പങ്കാളികളായവരെന്നാണ് തിരിച്ചറിഞ്ഞത്. പോലീസ് സ്ഥാപിച്ച ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളാണ് ഇവരെ തിരിച്ചറിഞ്ഞത്. എല്ലാവരും ജാമ്യത്തിലിറങ്ങിയാണു വീണ്ടും ശബരിമലയില്‍ എത്തിയതെന്നു പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ജാമ്യത്തിലിറങ്ങിയവര്‍ ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിലെത്തിയാല്‍ നിയമപരമായി പോലീസിനു ഒന്നും ചെയ്യാന്‍ കഴിയില്ല.
അതേസമയം, തുലാമാസ പൂജാ സമയത്തു നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട 1500 പേരുടെ ചിത്രങ്ങള്‍ പോലീസ് തയാറാക്കിയിരുന്നു. ഇവ മുഖം തിരിച്ചറിയുന്ന ക്യാമറകളുമായി ബന്ധിപ്പിച്ചു. ഈ സംവിധാനമുള്ള 12 ക്യാമറകള്‍ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ സ്ഥാപിച്ചിരുന്നു. ഇത്തരക്കാര്‍ വീണ്ടും എത്തിയപ്പോള്‍ ക്യാമറ മുന്നറിയിപ്പു സന്ദേശം കണ്ട്രോള് റൂമിലേക്കു നല്കി.
കഴിഞ്ഞ വര്‍ഷം ചിത്തിര ആട്ടത്തിരുനാളിനു ആയിരത്തിലേറെ പേര് മാത്രമാണ് എത്തിയത്. ഇക്കുറി 7200 ഭക്തര്‍ എത്തിയെന്നാണു പോലീസ് കണക്ക്. നാനൂറോളം പേര് നെയ്യഭിഷേകം കഴിഞ്ഞയുടന്‍ തിരിച്ചിറങ്ങി. ബാക്കിയുള്ളവര്‍ ഒരു പകല്‍ മുഴുവന്‍ സന്നിധാനത്തു തമ്പടിച്ചതായാണു സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നെത്തിയവരായിരുന്നു കൂടുതലും. ഇവരെല്ലാം ബിജെപി, ആര്‍എസ്എസ് അനുഭാവികളാണെന്നു പൊലീസ് പറഞ്ഞു.
ഇത്തവണ ശബരിമലയില്‍ എത്തിയവരുടെയും സന്നിധാനത്തു നിരോധനാജ്ഞ ലംഘിച്ചു സംഘടിച്ചവരുടെയും ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്.
അതേസമയം, ചിത്തിര ആട്ടത്തിരുനാളിനോടുബന്ധിച്ചു സന്നിധാനത്തുണ്ടായ പൊലീസ് വീഴ്ച പരിശോധിക്കാന്‍ പോലീസ് ഉന്നതതല യോഗം 12 ന് ചേരും.
Discussion about this post